ഭോപ്പാല്‍: യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദയ്ക്ക് ഭൂമി അനുവദിച്ച മധ്യപ്രദേശ് സര്‍ക്കാരിന്റെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി തള്ളി.
തപന്‍ ഭട്ടാചാര്യ നല്കിയ പൊതുതാല്പര്യ ഹര്‍ജി തള്ളിയ, മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ച് അടിസ്ഥാന രഹിതമായ കേസ് നല്‍കിയതിന് പരാതിക്കാരന് പതിനായിരം രൂപ പിഴയും വിധിച്ചു. ഈ തുക പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് നല്‍കാനും പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് കൈമാറാനും കോടതി നിര്‍ദ്ദേശിച്ചു.
ധര് ജില്ലയിലെ പീതംപൂരില് ഏക്കര്‍ ഒന്നിന് 25 ലക്ഷം രൂപ വീതം 40 ഏക്കര്‍ അനുവദിച്ച നടപടി റദ്ദാക്കണമെന്നായിരുന്നു ആവശ്യം. ഇവിടെ 500 കോടി മുതല്‍ മുടക്കില്‍ ഭക്ഷ്യ സംസ്കരണ യൂണിറ്റ് സ്ഥാപിക്കാനാണ് പതഞ്ജലിയുടെ പരിപാടി. തപന്‍ അടയ്ക്കുന്ന പതിനായിരം രൂപ കേരളത്തിന്റെ പ്രളയ ദുരിതാശ്വാസ ഫണ്ടിന് നല്‍കാനും ജസ്റ്റിസുമാരായ പി.കെ. ജെയ്സ്വാള്‍, സുനില്‍ കുമാര്‍ എന്നിവര്‍ ഉത്തരവിട്ടു. ചട്ടപ്രകാരം സകല നിയമങ്ങളും പാലിച്ചാണ് ഭൂമി നല്‍കിയതെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: