ഇടുക്കി: അതിശക്തമായ മഴയില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ഇടുക്കിയിലെ വരുംകാല നിര്‍മ്മാണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തം. ജില്ലയില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ ആദ്യമല്ലെങ്കിലും അവ വരുത്തിവച്ച ദുരന്തം ഒരു ജനതയെ ഒന്നാകെ കണ്ണീരില്‍ മുക്കിയത് ആദ്യമാണ്.
ഇടുക്കി ഡാമിന്റെ ഉടമസ്ഥാവകാശമുള്ള കെഎസ്ഇബിതന്നെ നിര്‍മ്മാണ നിയന്ത്രിത മേഖലയെന്നാണ് ചെറുതോണിയെ അടയാളപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കാല്‍നൂറ്റാണ്ടിനിടെ ഇവിടെ നടന്നത് വന്‍തോതിലുള്ള കെട്ടിടനിര്‍മ്മാണമാണ്. ഓട് മേഞ്ഞ ചെറിയ വീടുകള്‍ മാത്രമുണ്ടായിരുന്ന ഇടുക്കിയില്‍ ഇന്ന് എവിടെ നോക്കിയാലും ബഹുനില കെട്ടിടങ്ങള്‍ മാത്രം. കൃത്യമായ ഒരു പഠനവും നടത്താതെ വീടുകള്‍ പോലും രണ്ടും മൂന്നും നില ഉയരത്തില്‍ പണിത് വയ്ക്കുന്നതും അപകടത്തിന്റെ തോത് കൂട്ടി.
1924ലെ വെള്ളപ്പൊക്കം ഉണ്ടായ സമയത്ത് ഇടുക്കിയില്‍ വ്യാപകമായ നാശം ഉണ്ടായിരുന്നു. മൂന്നാര്‍ ടൗണ്‍ ഒന്നാകെ അന്ന് ഇല്ലാതായി. റെയില്‍ സംവിധാനം പോലും അന്ന് അവിടെ ഉണ്ടായിരുന്നുവെന്ന് രേഖകള്‍ തെളിയിക്കുന്നു. ഒരു നൂറ്റാണ്ടിനോട് അടുത്ത് വീണ്ടും അത്തരത്തിലൊരു ദുരന്തം ഇടുക്കിയെ ഒന്നാകെ പിടിച്ച് ഉലച്ചിരിക്കുകയാണ്.
ചെറുതോണി പുഴയുടെ വശങ്ങള് വെള്ളപ്പാച്ചിലില്‍ ഒലിച്ച് പോയത് മേഖലയെ ഒന്നാകെ ബാധിച്ചിരിക്കുകയാണ്. ഇനി ഒരിക്കലും ചെറുതോണി അണക്കെട്ട് തുറക്കേണ്ടി വരില്ല എന്ന വിശ്വാസത്തിലായിരുന്നു ഇവിടെ വന്‍കിട കെട്ടിടങ്ങള്‍ പൊങ്ങിയത്. എന്നാല്‍ വന്‍തോതില്‍ വെള്ളം എത്തിയതോടെ പുഴയുടെ വീതി നൂറ് മീറ്ററിലും അധികമായി പലയിടത്തും കൂടി. കെട്ടിടങ്ങളുടെ അടിവശം ഭാഗികമായി പുഴയെടുത്തു. ഏത് നിമിഷവും നിലം പൊത്താവുന്ന നിലയിലെത്തി പുഴയോരത്തെ കെട്ടിടങ്ങള്‍. കീരിത്തോട് വരെ നൂറില്‍ താഴെ വീടുകള്‍ക്കു നാശം സംഭവിച്ചിട്ടുണ്ട്.
ജില്ലയില്‍ 1995ന് ശേഷം ഉണ്ടായ വന്‍കിട നിര്‍മ്മാണങ്ങളും അനധികൃത ക്വാറികളും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ ഒന്നാകെ ബാധിച്ചതായി വിവിധ പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. മൂന്നാറിലെ ടൂറിസം വ്യവസായത്തെ മുതലെടുക്കുന്നതിനായി 15 നില കെട്ടിടങ്ങള്‍ പോലും ഉണ്ടാക്കിയത് അതി രൂക്ഷമായ ഭാഷയില്‍ പരിസ്ഥിതി സംരക്ഷകര്‍ വിമര്‍ശിച്ചിരുന്നു. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ ഏറ്റവും അധികം വിമര്‍ശനം ഉയര്‍ന്നു വന്ന നാടും ഇടുക്കി തന്നെയാണ്. ഇന്ന്, അദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞ കാര്യങ്ങള്‍ സത്യമായി വന്നതിനെ തുടര്‍ന്ന് സ്വയം പഴിക്കുകയാണ് ഈ ജനത.
ഇടുക്കിയിലെ അനധികൃത നിര്മ്മാണങ്ങളിലധികവും ജില്ലയ്ക്ക് വെളിയില്‍ നിന്നും ലോറേഞ്ചില്‍ നിന്നും എത്തിയവരാണ് നടത്തിയിരിക്കുന്നത്. ഒരു പ്രത്യേക മതവിഭാഗവും മേഖലയിലാകെ നിര്‍മ്മാണം നടത്തിയിട്ടുണ്ട്. ഇടത്-വലത് നേതാക്കളുടെ സ്വാധീനത്തിലും നിരവധി കെട്ടിടങ്ങളാണ് ജില്ലയില്‍ പൊങ്ങിയത്. ജില്ലാ ഭരണകൂടവും സര്‍ക്കാരും ഇടപെട്ട് ഇടുക്കിയിലെ എല്ലാ നിര്‍മ്മാണങ്ങള്‍ക്കും പ്രത്യേക ചട്ടം കൊണ്ടുവരണമെന്ന ആവശ്യമാണ് സാധാരണക്കാരായ മലയോര ജനതയ്ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: