ന്യൂദല്‍ഹി: പ്രളയത്തില്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ട കേരളത്തിലെ സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റലായി ഇവ ലഭ്യമാക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്‍ (സിബിഎസ്ഇ) തീരുമാനിച്ചു. മാര്‍ക്ക് ഷീറ്റുകള്‍, മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്സ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയാണ് ഡിജിലോക്കര്‍ വഴി ലഭ്യമാക്കുക. നാഷണല്‍ ഇ-ഗവേര്‍ണന്‍സ് ഡിവിഷനുമായി ചേര്‍ന്ന് ‘പരിണാം മഞ്ജുഷ’ എന്ന പേരില്‍ സിബിഎസ്ഇ ഡിജിറ്റല്‍ അക്കാദമിക് ശേഖരം വികസിപ്പിച്ചിട്ടുണ്ട്. ഇതാണ് ഡിജി ലോക്കറുമായി ബന്ധിപ്പിച്ചിരിക്കുന്നത്.
പരിണാം മഞ്ജുഷ/ഡിജി ലോക്കര്‍ വഴി ലഭ്യമാകുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ സിബിഎസ്ഇ പരീക്ഷാ കണ്‍ട്രോളറുടെ ഡിജിറ്റല്‍ ഒപ്പുണ്ടാകും. ഐടി ആക്ട് അനുസരിച്ച് ഈ സര്‍ട്ടിഫിക്കറ്റുകള്‍ നിയമപരമായി സാധുതയുള്ള ഡിജിറ്റല്‍ രേഖയായി പരിഗണിക്കും. ക്യുആര്‍ കോഡുള്ള ഈ സര്‍ട്ടിഫിക്കറ്റുകളുടെ സാധുത ഡിജി ലോക്കര്‍ മൊബൈല്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ച് പരിശോധിക്കാം.
https://cbse.digital locker.go v.in എന്ന ലിങ്കു വഴിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടത്. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന സമയത്ത് വിദ്യാര്‍ഥികള്‍ക്ക് രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറില്‍ ലഭിച്ച ലോഗിന്‍ ഐഡിയും പാസ്വേര്ഡുമാണ് ഉപയോഗിക്കേണ്ടത്. 2016-2018 വര്‍ഷത്തെ വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ നല്‍കിയിട്ടുള്ള രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറിലേക്ക് സിബിഎസ്ഇ ലോഗിന്‍ ഐഡിയും പാസ്വേര്ഡും വീണ്ടും അയക്കും.
2004 മുതല്‍ 2018 വരെയുള്ള വര്‍ഷത്തെ വിദ്യാര്‍ഥികളില്‍ മൊബൈല്‍ നമ്പര്‍ നല്കാത്തവരും അല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ മാറിയിട്ടുള്ളവരും പരിണാം വൈബ്സൈറ്റില്‍ ആധാര്‍ ലിങ്ക് ചെയ്ത ശേഷം റോള്‍ നമ്പര്‍, പരീക്ഷ നടന്ന വര്‍ഷം എന്നിവ നല്കി ലോഗിന്‍ ചെയ്യാവുന്നതാണ്.
ആധാര്‍ നമ്പര്‍ ഇല്ലാത്തവരും റോള്‍ നമ്പര്‍ കൈമോശം വന്നവരും തങ്ങള്‍ പഠിച്ച സ്കൂളധികൃതരുമായി ബന്ധപ്പെടണം. ഇവരെ സഹായിക്കാന്‍ സ്കൂളുകള്‍ക്കായി വെബ്സൈറ്റില്‍ പ്രത്യേക ലിങ്ക് ലഭ്യമാക്കിയിട്ടുണ്ട്. തങ്ങളുടെ രേഖകളില്‍ എന്തെങ്കിലും വ്യത്യാസം തോന്നിയാല്‍ വിദ്യാര്‍ത്ഥികള്‍ എത്രയും പെട്ടെന്ന് തിരുവനന്തപുരത്തെ സിബിഎസ്ഇ മേഖലാ ഓഫീസുമായി ബന്ധപ്പെടണം. സംശയ നിവാരണത്തിന് support@di gitalloc ker.gov.in എന്ന വിലാസത്തില്‍ വിശദവിവരങ്ങള്‍ വ്യക്തമാക്കി ഇമെയില്‍ അയക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: