ആലപ്പുഴ: പ്രളയം കുട്ടനാടിനെ വിഴുങ്ങിയപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഒറ്റ മനസ്സായി രംഗത്തിറങ്ങിയവരെ പലതട്ടുകളായി വിഭജിക്കുന്നതായി മാറി മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍. കുട്ടനാട്ടിലെ ശുചീകരണം സന്നദ്ധസംഘടനകളുടെയും, സര്‍ക്കാര്‍ ഏജന്‍സികളുടെയും ചെലവില്‍ മന്ത്രിമാരുടെ ഷോ മാത്രമായി മാറി. പ്രളയക്കെടുതിയിലായ കുട്ടനാട് ശുചീകരിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരങ്ങളെ പരിഹസിക്കുന്നതായിരുന്നു ചാനല്‍ ക്യാമറകള്‍ക്കും പത്രഫോട്ടോഗ്രാഫര്‍മാര്‍ക്കും മുന്നിലെ മന്ത്രിമാരുടെ പ്രകടനം. കൂട്ടിന് ഇടതുപാര്‍ട്ടി നേതാക്കളുടെ അകമ്പടിയും.
മന്ത്രിമാരായ ജി. സുധാകരന്, തോമസ് ഐസക്ക്, പി. തിലോത്തമന് എന്നിവരാണ് കുട്ടനാട്ടില്‍ സര്‍ക്കാര്‍ വക ശുചീകരണത്തിന് തുടക്കമിട്ടത്. സേവാഭാരതി പ്രവര്‍ത്തകര്‍ ദിവസങ്ങളായി ശുചീകരണം നടത്തുന്ന പ്രദേശങ്ങളിലായിരുന്നു മന്ത്രിമാരുടെ നേതൃത്വത്തിലുള്ള കാട്ടിക്കൂട്ടലുകള്‍. ചാനലുകള്‍ക്ക് മുന്നില്‍ മന്ത്രിമാര്‍ ചൂലുമായി പോസ് ചെയ്യുമ്പോള്‍ കൂടെ നില്ക്കാന് നേതാക്കളുടെയും ജനപ്രതിനിധികളുടെയും തിക്കുംതിരക്കുമായിരുന്നു.
മന്ത്രിമാര്‍ തൂക്കുമ്പോള്‍ വെള്ളം ഒഴിക്കാന്‍ പോലും നിരവധി പേര്. ഇനിയും വെള്ളം ഇറങ്ങാത്ത പ്രദേശങ്ങളിലും വീടുകള്‍ ശുചീകരിക്കാനെന്ന പേരില്‍ അങ്ങോട്ടും ഇങ്ങോട്ടും പായുന്നവര്‍, ഇടതുനേതാക്കളുടെയും പ്രവര്‍ത്തകരുടെയും സെല്‍ഫിയെടുക്കല്‍ തുടങ്ങി ആകെ ബഹളമല്ലാതെ കാര്യമായ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നില്ല. മൂന്ന് ദിവസം കൊണ്ട് കുട്ടനാട് ശുചീകരിക്കുമെന്ന് പറഞ്ഞ മന്ത്രിമാര്‍ ഇതോടെ മുന്‍ നിലപാട് മാറ്റി, പതിനഞ്ച് ദിവസം കൂടി വേണ്ടിവരുമെന്നാണ് ഇപ്പോഴത്തെ അവകാശവാദം. പ്രളയക്കെടുതിയില്‍ നിന്ന് കുട്ടനാട്ടുകാരെ കൈപിടിച്ചുയര്‍ത്താന്‍ സന്മനസ്സുമായി വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയവര്‍ നിരാശരായാണ് മടങ്ങിയത്. പാര്‍ട്ടിയിലെയും ഇടതുമുന്നണയിലെയും വിഭാഗീയതയും പ്രവര്‍ത്തനത്തില്‍ നിഴലിച്ചു.
മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന രാഷ്ട്രീയപ്രഹസനത്തിന് തങ്ങളെയും ഇരകളാക്കിയില്ലേഎന്നാണ് അവര്‍ ക്ഷുഭിതരായി ചോദിക്കുന്നത്. വിവിധ രാഷ്ട്രീയ കക്ഷികള്‍, തൊഴിലാളി സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, യുവജനസംഘടനകള്‍ എന്നിവരുമായി ആലോചിക്കാതെ മന്ത്രിമാരായ സുധാകരനും, ഐസക്കും ഏകപക്ഷിയമായി ശുചീകരണം തീരുമാനിക്കുകയും സിപിഎമ്മും, സിപിഐയും ഇതിന് പിന്തുണ നല്‍കുകയുമായിരുന്നു. തങ്ങള്‍ തീരുമാനിച്ചു, മറ്റുള്ളവര്‍ക്ക് വേണമെങ്കില്‍ സഹകരിക്കാം എന്ന നിലപാടാണ് മന്ത്രിമാരുടേതെന്ന് വിമര്‍ശനം ഉയരുന്നു. പ്രതിപക്ഷവുമായി പോലും കൂടിയാലോചനയ്ക്ക് തയാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: