ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തതുമായി ബന്ധപ്പെട്ട് നക്സലൈറ്റ് ബുദ്ധിജീവികളെ പിടികൂടാന്‍ രാജ്യവ്യാപക റെയ്ഡ്. ഡിസംബര്‍ 31ന് നടന്ന ഭീമ-കൊറെഗാവ് കലാപത്തിന് ആഹ്വാനം ചെയ്ത തീവ്ര ഇടത് ആക്ടിവിസ്റ്റുകളായ പി.വരവരറാവു, ഗൗതം നാവ്ലക, സുധാ ഭരദ്വാജ്, മകള്‍ അനു ഭരദ്വാജ്, അരുണ്‍ ഫെരേര, വെര്‍ണന്‍ ഗോണ്‍സാല്‍വസ് അടക്കമുള്ളവരെ പൂനെ പോലീസ് പിടികൂടിയിട്ടുണ്ട്. അഞ്ചു നഗരങ്ങളിലായുള്ള ഇവരുടെ വീടുകളും ഓഫീസും പോലീസ് റെയ്ഡ് ചെയ്തു.
താനെ, ഗോവ, ഹൈദരാബാദ്, ദല്‍ഹി, റാഞ്ചി എന്നിവിടങ്ങിലാണ് റെയ്ഡ് നടന്നത്. ക്രിമിനല്‍ ഗൂഢാലോചന അടക്കമുള്ള കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് പിടികൂടിയത്. കശ്മീരി വിഘടനവാദികളുമായും മാവോയിസ്റ്റുകളുമായും തീവ്ര ഇടതു സംഘടനകളുമായും ഇവര്‍ക്ക് ബന്ധമുണ്ട്. രാജ്യത്തെ നഗരങ്ങള്‍ കേന്ദ്രീകരിച്ച് മാവോയിസ്റ്റ് ചിന്താഗതികള്‍ വളര്‍ത്തുന്നതിനുള്ള ശ്രമങ്ങളാണ് ഇവര്‍ നടത്തിയത്.
മലയാളിയും ജെഎന്‍യു മുന്‍ ഗവേഷക വിദ്യാര്‍ത്ഥിയുമായ കൊല്ലം സ്വദേശി റോണ വില്‍സണ്‍ ജേക്കബ്, നാഗ്പൂര്‍ പീപ്പിള്‍ ലോയേഴ്സ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ഗാഡ്ലിങ്, മുംബൈയിലെ വിദ്രോഹി വാരികയുടെ എഡിറ്റര്‍ സുദീര്‍ ധവാലെ, നാഗ്പൂര്‍ സര്‍വ്വകലാശാല ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ. ഷോമ സെന്‍, ഭാരത് ജന്‍ ആന്ദോളന് നേതാവ് മഹേഷ് റൗത്ത് എന്നിവരെ ജൂണ്‍ ആദ്യം പൂനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ വീടുകളില്‍ നടത്തിയ റെയ്ഡിലാണ് കവിയും മാവോയിസ്റ്റ് ആക്ടിവിസ്റ്റുമായ വരവരറാവുവിന്റെ ക്രിമിനല്ബന്ധം സംബന്ധിച്ച വിവരം ലഭിച്ചത്. ഹൈദരാബാദിലെ വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദല്‍ഹിയില്‍ നിന്ന് പിടിച്ച ഗൗതം നാവ്ലകയെ സാകേത് കോടതിയില്‍ ഹാജരാക്കി. ഇയാളെ കോടതി നിര്‍ദ്ദേശ പ്രകാരം വീട്ടുതടങ്കലിലാക്കി. അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ സുധാ ഭരധ്വാജിനെ മാവോയിസ്റ്റ് ബന്ധം വ്യക്തമായതിനെ തുടര്‍ന്ന് ഫരീദാബാദില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. മകള്‍ അനുവിനെ ദല്‍ഹിയിലെ വീട്ടില്‍ നിന്നും പോലീസ് പിടികൂടി. അരുണ്‍ ഫെരേരയെ പൂനയില്‍ നിന്നും വെര്‍ണന്‍ ഗോണ്‍സാല്‍വസിനെ മുംബൈയില്‍ നിന്നും പിടികൂടി. മാവോയിസ്റ്റ് ബന്ധമുള്ള സ്റ്റാന്‍ സ്വാമിയുടെ റാഞ്ചിയിലെ വീട്ടില്‍ റെയ്ഡ് നടത്തിയെങ്കിലും ഇരുവരും രക്ഷപ്പെട്ടു.
റോണ വില്‍സണ്‍, സഖാവ് പ്രകാശ് എന്ന് അഭിസംബോധന ചെയ്ത് എഴുതിയ കത്തിലാണ് പ്രധാനമന്ത്രിയെ വധിക്കാനുള്ള ഗൂഢാലോചന സംബന്ധിച്ച വിവരങ്ങളുള്ളത്. രാജീവ് ഗാന്ധിയെ വധിച്ചതിന് സമാനമായ രീതിയില്‍ മോദിയെയും കൊലപ്പെടുത്താമെന്നാണ് കത്തില്‍ പറയുന്നത്. മോദി ഭരണം അവസാനിപ്പിക്കാനായി സഖാവ് കിസാനും മറ്റുള്ളവരും ചില ശക്തമായ പദ്ധതികള്‍ തയ്യാറാക്കിക്കഴിഞ്ഞതായും കത്തിലുണ്ട്. മോദിയുടെ റോഡ് ഷോകള്‍ ലക്ഷ്യം വെയ്ക്കുകയാണ് ഏറ്റവും നല്ല തന്ത്രം. പരാജയപ്പെടാന്‍ സാധ്യത കൂടുതലാണെങ്കിലും പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മറ്റിയും ഞങ്ങളുടെ ഈ പദ്ധതി പരിഗണിക്കണമെന്നും കത്തില്‍ പറയുന്നു. എട്ടു കോടി രൂപ സമാഹരിച്ച് എം-4 റൈഫിളുകളും നാലു ലക്ഷം വെടിയുണ്ടകളും വാങ്ങണമെന്ന മാവോയിസ്റ്റ് സംഘടനയുടെ തീരുമാനവും കത്തിലുണ്ട്. മോദി ഭരണത്തിന് അവസാനം കുറിക്കാനായി സമാന ചിന്താഗതിക്കാരായ സംഘടനകളെയും രാഷ്ട്രീയ പാര്‍ട്ടികളെയും ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ളവരെയും കൂടെക്കൂട്ടാനാണ് ശ്രമമെന്നും റോണ വില്‍സണ്‍ ജേക്കബ് എഴുതിയ കത്തിലുണ്ട്. ഈ പദ്ധതിയുമായി ബന്ധമുള്ളവരെയാണ് ഇന്നലെ രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ പിടികൂടിയിരിക്കുന്നത്.
പൂനെ പോലീസ് പിടികൂടിയ മാവോയിസ്റ്റുകളെ അനുകൂലിച്ച് അരുന്ധതി റോയി രംഗത്തെത്തി. രാജ്യത്തെ ബുദ്ധിജീവികളെ ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്നും രാജ്യം അടിയന്തരാവസ്ഥയിലേക്ക് പോവുകയാണെന്നും അരുന്ധതി റോയി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: