ഇടുക്കി: പന്ത്രണ്ടു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മൂന്നാര്‍ നീല വസന്തത്തിലേക്ക്. ഒരാഴ്ചയായി മഴ മാറിനിന്നതിനെ തുടര്‍ന്ന് ഇരവികുളത്തും വട്ടവടയിലും നീലക്കുറിഞ്ഞി പൂവിട്ട് തുടങ്ങി. മൂന്നാര്‍ ടൗണില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള വരയാടുകളുടെ സംരക്ഷണ കേന്ദ്രമായ ഇരവികുളം ദേശീയോദ്യാനത്തിലാണ് ദിവസങ്ങളായി കുറിഞ്ഞി പൂവിട്ടത്.
മലകള്‍ ഒന്നാകെ കുറിഞ്ഞികള്കൊണ്ട് നിറഞ്ഞെങ്കിലും വന്‍തോതില്‍ പൂത്ത് തുടങ്ങിയിട്ടില്ല. ഇതിന് മുമ്പ് ജൂലൈയില്‍ കുറിഞ്ഞി പൂക്കള്‍ വിരിഞ്ഞിരുന്നെങ്കിലും അവ മഴയില്‍ ചീഞ്ഞു. നീലക്കുറിഞ്ഞി വീണ്ടും പൂത്തതിന് പിന്നാലെ മഴ പെയ്യുന്നത് ഭീഷണിയാകുകയാണ്. മഴ തുടരുന്നത് ഇവ പൂക്കുന്നതിന് തടസ്സമാകുകയും പൂവിട്ടത് നശിക്കുന്നതിന് കാരണമാകുകയും ചെയ്യും.
15നും 16നും ഉണ്ടായ അതിശക്തമായ മഴയെ തുടര്‍ന്ന് മൂന്നാറില്‍ വ്യാപകമായ നാശം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് താറുമാറായ ഗതാഗതം ഇതുവരെയും പൂര്ണ്ണസ്ഥിതിയിലായിട്ടില്ല. കുറിഞ്ഞി സീസണ് മുന്നില്‍കണ്ട് ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മാണങ്ങള്‍ നടത്തിയവരും ഇവിടെ നിരവധിയാണ്. റോഡുകളുടെയും പാര്‍ക്കിങ്ങിന്റെയും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കാര്യങ്ങള്‍ ഇഴഞ്ഞ് നീങ്ങുന്നതിനിടെയാണ് മഴ ശക്തി പ്രാപിച്ചത്. നിലവില്‍ ആനച്ചാല്‍ വരെ മാത്രമാണ് നല്ല വഴിയുള്ളത്. ബസ് സര്‍വ്വീസ് ഭാഗികമായി പുനരാരംഭിച്ചെങ്കിലും ഇങ്ങോട്ടുള്ള സഞ്ചാരികളുടെ പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്. ഇരവികുളത്തും നിലവില്‍ സഞ്ചാരികള്‍ എത്തുന്നില്ല. പെരിയവാര പാലം തകര്‍ന്നതിനാല്‍ ഇതുവഴി വാഹനവും എത്താതാണ് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: