ന്യൂദല്‍ഹി: ജലം കേരളത്തെ വിഴുങ്ങിയതിന് കാരണം അണക്കെട്ടുകള്‍ തുറന്നുവിട്ടതിലെ അശാസ്ത്രീയതെന്ന് വ്യക്തമാക്കി യുഎസ് സ്പേസ് ഏജന്‍സി നാസയും.
അണക്കെട്ടുകള്‍ തുറക്കുന്നതിനു മുന്‍പും അതിനു ശേഷവുമുള്ള ചിത്രങ്ങള്‍ പുറത്തു വിട്ടതിലൂടെ പ്രളയം കേരളത്തെ തകര്‍ത്തതെങ്ങനെയെന്ന് വ്യക്തമാക്കുന്നു. ഇതോടൊപ്പം നാസയുടെ ഒബ്സര്‍വേറ്ററി ലേഖനത്തില്‍ കേരളത്തിലെ പ്രളയക്കെടുതിക്ക് കാരണം അണക്കെട്ടുകള്‍ തുറന്നതിലെ അപാകമാണെന്ന് നാസ ചൂണ്ടിക്കാണിക്കുന്നു. ചെറുതും വലുതുമായി 80ലേറെ അണക്കെട്ടുകളാണ് ഉള്ളത്. ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി അണക്കെട്ടുള്പ്പെടെയുള്ളവ ഒരുമിച്ച് തുറന്നുവിട്ടു. ഇതില്‍ 35 ലേറെ ഡാമുകള്‍ ആദ്യമായാണ് തുറന്നു വിട്ടത്. കനത്ത മഴയെ തുടര്‍ന്നുണ്ടാകുന്ന നീരൊഴുക്ക് മുന്‍കൂട്ടി കണ്ട് അണക്കെട്ടുകളിലെ വെള്ളം ക്രമാനുഗതമായി തുറന്നു വിട്ടിരുന്നെങ്കില്‍ 300പേരുടെ മരണത്തിന് കാരണമായ ദുരന്തമുണ്ടാകില്ലായിരുന്നെന്ന് നാസ ഗോദാര്‍ഡ് സ്പേസ് ഫ്ളൈറ്റ് സെന്ററിലെ ശാസ്ത്രജ്ഞനായ സുജയ് കുമാര്‍ പറയുന്നു. ഇതാണ് 1924 ലെ ദുരന്തത്തെ കവച്ചുവയ്ക്കുന്ന പ്രളയമുണ്ടാകാന്‍ കാരണം.
പ്രളയത്തിനു മുമ്പും ശേഷവും വേമ്പനാടിന്റെ തീരത്തുള്ള കോട്ടയം, ആലപ്പുഴ ജില്ലകളില്‍പ്പെട്ട പ്രളയബാധിത പ്രദേശങ്ങള്‍, പ്രത്യേകിച്ചും ചങ്ങനാശ്ശേരി, തിരുവല്ല ഭാഗങ്ങളാണ് നാസ പുറത്തുവിട്ടിരിക്കുന്ന ചിത്രങ്ങളിലുള്ളത്. പ്രളയത്തിനു മുമ്പ് ഫെബ്രുവരി ആറിന് ലാന്‍ഡ്സാറ്റ്-8 സാറ്റലൈറ്റിലെ ഓപ്പറേഷണല്‍ ലാന്‍ഡ് ഇമേജര്‍ എടുത്തതാണ് ആദ്യ ചിത്രം. രണ്ടാമത്തേത് ആഗസ്റ്റ് 22ന് യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ സെന്റിനല്‍-2 സാറ്റലൈറ്റ് ആണ് പകര്‍ത്തിയത്.
തെക്കു കിഴക്കന്‍ ഏഷ്യയില്‍ ഇത്തവണ പ്രതീക്ഷിച്ചതിലധികം കനത്തമഴയാണ് ഉണ്ടായത്. കൂട്ടത്തില്‍ മഴ ഏറ്റവുമധികം പെയ്തിറങ്ങിയതും ദുരന്തം വിതച്ചതും കേരളത്തിലാണെന്നും നാസയുടെ ഒബ്സര്‍വേറ്ററി ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. മേഖലയിലെ മഴയുടെ തീവ്രത സൂചിപ്പിക്കുന്ന അനിമേഷന്‍ ചിത്രവും ലേഖനത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്.
ആഗസ്റ്റിലെ മഴ പ്രളയത്തിന് കാരണമായെങ്കിലും, അതിനൊപ്പം അണക്കെട്ടുകള്‍ തുറന്നു വിട്ടത് പ്രളയത്തിന്റെ ആരൂക്ഷത വര്‍ധിപ്പിച്ചു. വേനലില്‍ അല്പാല്പമായി തുറന്നു വിട്ടിരുന്നെങ്കില്‍ ആഗസ്റ്റിലെ മഴയിലുണ്ടാകുന്ന നീരൊഴുക്കിനെ ഉള്‍ക്കൊള്ളാന്‍ അണക്കെട്ടുകള്‍ക്ക് കഴിയുമായിരുന്നെന്നാണ് നാസയുടെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: