കൊച്ചി: ജീവന് രക്ഷിച്ചു, ഇനി ജീവിതത്തിലേക്ക് എന്ന തീവ്രയജ്ഞവുമായി സേവാഭാരതി ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ പ്രധാനപ്പെട്ട ഘട്ടത്തിലേക്ക് കടക്കുന്നു. പ്രളയജലത്തില്‍ കേരളം മുങ്ങിയപ്പോള്‍ എല്ലാം മറന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായ സേവാഭാരതി ഇപ്പോള്‍ ശുചീകരണത്തിന് നേതൃത്വം നല്കുന്നു. പ്രളയമിറങ്ങിയ വീടുകള്‍ക്കു മുന്നില്‍ പകച്ചു നിന്നവര്‍ക്ക് കരുത്തായി സേവാഭാരതി പ്രവര്‍ത്തകര്‍ എത്തുന്നു.
ഇതിന്റെ തുടര്‍ച്ചയായി സപ്തംബര്‍ ഒന്നിന് സേവാഭാരതി മഹാശുചീകരണയജ്ഞം സംഘടിപ്പിക്കുന്നു. കേരളത്തിലൊന്നാകെ രണ്ടു ലക്ഷം പേര് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ അന്ന് രാവിലെ മുതല്‍ വൈകുന്നേരം വരെ ഒന്നിച്ചു പങ്കെടുക്കുമെന്ന് ആര്‍എസ്എസ് പ്രാന്തീയ സേവാ പ്രമുഖ് അ. വിനോദ് പറഞ്ഞു. പകര്‍ച്ചവ്യാധി തടയാം, ആരോഗ്യകേരളം സൃഷ്ടിക്കാം എന്ന ലക്ഷ്യത്തോടെ ഗ്രാമങ്ങളും നഗരങ്ങളും വനമേഖലകളും ഇതിന്റെ ഭാഗമായി മാലിന്യമുക്തമാക്കും.
മഴക്കാലരോഗങ്ങള്‍ തടയുക എന്നതാണ് പ്രധാന ഉദ്ദേശ്യം. സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച സന്നദ്ധ സംഘടനകളും, സംഘപരിവാര്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും ഇതില്‍ പങ്കാളികളാകും. അതാത് പ്രദേശങ്ങളിലെ പ്രമുഖ വ്യക്തികള്‍ ശുചീകരണ മഹായജ്ഞം ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: