ആലപ്പുഴ: ‘മുഖസ്തുതിയല്ല, അവരാണ് യഥാര്‍ഥ ആര്‍മി’, സേവാഭാരതി പ്രവര്‍ത്തകരെ ചൂണ്ടിപറയുമ്പോള്‍ ചെങ്ങന്നൂര്‍ പാണ്ടനാട് കൊല്ലം പറമ്പില്‍ മാത്യുവിന് നിറഞ്ഞ സന്തോഷം. ‘നിങ്ങള്‍ കണ്ണു തുറന്ന് നോക്കൂ, എന്റെ വീടിന് മുന്നിലുള്ള റോഡിന്റെ ഇരുവശങ്ങളിലും വീടുകളിലും സേവാഭാരതി പ്രവര്‍ത്തകരെ കാണാം. അവര്‍ ദിവസങ്ങളായി അധ്വാനിക്കുന്നു. എന്റെ വീടു ശുചീകരിച്ചതും അവരാണ്’.
പ്രളയത്തിന് ശേഷം വീട് ശുചീകരിക്കാന്‍ എന്തു ചെയ്യണമെന്നറിയാതെ പ്രായമായ ഞാനും ഭാര്യയും വിഷമിക്കുമ്പോഴാണ് സേവാഭാരതി പ്രവര്‍ത്തകര്‍ എത്തി നിസ്വാര്‍ഥ പ്രവര്‍ത്തനം നടത്തിയത്. വെള്ളപ്പൊക്കമുണ്ടായപ്പോഴും എന്നെയും ഭാര്യയേയും രക്ഷിച്ചതും സേവാഭാരതിയായിരുന്നു. രണ്ട് ദിവസം വെള്ളംനിറഞ്ഞ വീടിനുള്ളില്‍ കുടുങ്ങി പലരേയും സഹായത്തിന് വിളിച്ചു, ആരും എത്തിയില്ല. ഒടുവില്‍ തങ്ങള്‍ക്ക് ആരെങ്കിലും സയനൈഡ് എങ്കിലും എത്തിച്ചു തരാന്‍ അഭ്യര്‍ഥിച്ചു. ഇതിനിടെയാണ് ചെറുവള്ളത്തില്‍ എത്തി സേവാഭാരതി പ്രവര്‍ത്തകര്‍ തങ്ങളെ സഹായിച്ചത്. ഇപ്പോള്‍ വീടും പരിസരവും വൃത്തിയാക്കി ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനും അവരെത്തി, യഥാര്‍ഥ സൈന്യം അവരല്ലാതെ ആരാണ്? മാത്യു ചോദിക്കുന്നു.
സേവാഭാരതിക്കും, ദേശീയ പ്രസ്ഥാനങ്ങള്‍ക്കും എതിരെ സമൂഹമാധ്യമങ്ങളിലും, ഒരു പറ്റം മാധ്യമങ്ങളിലും വിഷം ചീറ്റുന്ന പ്രചരണം നടക്കുകയാണ്. ഇതിനിടെയാണ് തങ്ങളുടെ ജീവിതാനുഭവങ്ങളില്‍നിന്ന് സേവാഭാരതിയെ മാറോട് ചേര്‍ക്കാന്‍ ജാതി, മത, രാഷ്ട്രീയ ഭേദമെന്യേ ദുരന്തബാധിതര്‍ തയാറാകുന്നത്.
പ്രളയം വിഴുങ്ങിയ നാള് മുതല്‍ ചെങ്ങന്നൂരില്‍ രാപകല്‍ അധ്വാനിക്കുകയാണ് സേവാഭാരതി പ്രവര്‍ത്തകര്‍. ആദ്യം ജീവന് രക്ഷിക്കാന്‍, ഇപ്പോള്‍ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലകളിലെ പ്രവര്‍ത്തകരും ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിന്റെ എല്ലാ പ്രദേശങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. കുട്ടനാട്ടിലും സേവാഭാരതിയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട് ദിവസങ്ങളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: