ന്യൂദല്‍ഹി: മഹാപ്രളയത്തില്‍ കേരളം മുങ്ങാനുള്ള കാരണം പിണറായി സര്‍ക്കാരിന്റെ പണത്തോടുള്ള ആര്‍ത്തിയാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.
ഡാമുകളില്‍ വെള്ളം നിറച്ച് കോടികളുണ്ടാക്കാന്‍ വൈദ്യുതി ബോര്‍ഡ് ശ്രമിച്ചതാണ് ഇത്രയും വലിയ ദുരന്തത്തിന് വഴിവെച്ചത്. ഇടുക്കി ഡാം ഒഴികെ ബാക്കിയുള്ള നാല്‍പ്പതോളം ഡാമുകളെപ്പറ്റി സര്‍ക്കാരിന് യാതൊരു ധാരണയുമില്ലായിരുന്നു. ഡാം മാനേജ്മെന്റില്‍ വലിയ പരാജയമാണ് സര്‍ക്കാര്‍ വരുത്തിയത്. കേന്ദ്രമന്ത്രി ജന്മഭൂമിയോടു പറഞ്ഞു.
മിക്ക സ്ഥലങ്ങളിലും ഡാം തുറക്കുന്ന കാര്യം ജനങ്ങളെ മുന്‍കൂട്ടി അറിയിക്കാന്‍ സാധിച്ചിട്ടില്ല. അവ തുറന്നുവിട്ടാലുണ്ടാകുന്ന അപകടം തിരിച്ചറിയാന്‍ സര്‍ക്കാരിനും സാധിച്ചില്ല. ഇത്തരം കാര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ തീരുമാനമെടുക്കുന്ന് അവസാനിപ്പിക്കണം. ഡാം മാനേജ്മെന്റ് കമ്മറ്റികളാണ് വെള്ളം തുറന്നുവിടുന്നതില്‍ തീരുമാനം എടുക്കേണ്ടത്, അല്ലാതെ മന്ത്രിമാരല്ല. അദ്ദേഹം പറഞ്ഞു.
രാത്രി 1.30ന് ഫേസ്ബുക്കില്‍ ഡാം തുറക്കുമെന്ന അറിയിപ്പ് നല്കിയാല് ആരും കാണില്ലെന്ന് മനസ്സിലാക്കണം.
ഇതുവരെ ഉണ്ടായിട്ടില്ലാത്ത സഹകരണമാണ് പ്രധാനമന്ത്രിയും കേന്ദ്രവും കേരളത്തോട് കാണിക്കുന്നത്. ഇടക്കാലാശ്വാസമായി നല്കിയ തുക ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാം. 80 കോടി രൂപ വീതം രണ്ടു തവണയും കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് വന്നപ്പോള്‍ പ്രഖ്യാപിച്ച നൂറു കോടിയും നല്കി. ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയപ്പോള്‍ പ്രഖ്യാപിച്ച 500 കോടി അടക്കം 760 കോടി രൂപയും കേരളത്തിന് കൈമാറി. സംസ്ഥാന ദുരിതാശ്വാസ ഫണ്ടിലുള്ള 562 കോടി രൂപയില്‍ 450 കോടിയിലേറെ രൂപയും കേന്ദ്രത്തിന്റെ വകയാണ്. സംസ്ഥാനം നാശനഷ്ടങ്ങളുടെ കണക്ക് നല്കിയാല് കേന്ദ്രം കൂടുതല്‍ പണം അനുവദിക്കും. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: