മലപ്പുറം: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവിലെ അവസ്ഥയില്‍ വിദേശസഹായം സ്വീകരിക്കേണ്ടതില്ലെന്ന് മെട്രോമാന് ഇ. ശ്രീധരന്. പന്ത്രണ്ടായിരം ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള രാജ്യമാണ് ഇന്ത്യ. ആ സാഹചര്യത്തില്‍ വിദേശസഹായം രാജ്യത്തിന് അഭിമാനകരമാകില്ല. പ്രളയമുണ്ടാകാന്‍ രണ്ട് പ്രധാന കാരണങ്ങളാണുള്ളത്. ഒന്ന് കാലാവസ്ഥ നിരീക്ഷണത്തിലെ അപാകതയും രണ്ട് ഡാം മാനേജ്മെന്റിലെ വീഴ്ചയും.
അണക്കെട്ടുകളില്‍ വെള്ളം സംഭരിച്ച് നിര്‍ത്തേണ്ട ആവശ്യമില്ലായിരുന്നു. കാലാവസ്ഥാ പ്രവചനങ്ങള്‍ പലപ്പോഴുംശരിയാകാത്തതിനാല് ജനങ്ങള്‍ക്ക് അതില്‍ വിശ്വാസമില്ല. കാലാവസ്ഥാ പ്രവചനം ശരിയായിരുന്നുവെങ്കില്‍ അണക്കെട്ടുകള്‍ നേരത്തെ തുറന്നുവിടാമായിരുന്നു. പലപ്പോഴും കാലാവസ്ഥാ പ്രവചനം വിശ്വാസ്യയോഗ്യമാകുന്നില്ല. അതിനാല്‍ ശക്തമായ മഴ പെയ്യുമെന്ന പ്രവചനത്തില്‍ ജനങ്ങള്‍ വിശ്വസിച്ചില്ല. അഞ്ചെട്ടു കൊല്ലമായി മഴ കുറവായിരുന്നു. പതിനഞ്ച് ദിവസത്തോളം മഴ തുടരുമെന്ന് പറഞ്ഞിരുന്നുവെങ്കില്‍ അണക്കെട്ടുകള്‍ നേരത്തെ തുറന്നുവിടാമായിരുന്നു.
നവകേരള നിര്‍മിതിക്ക് സംസ്ഥാന സര്‍ക്കാര്‍ സ്വതന്ത്ര അധികാരമുള്ള സമിതി രൂപീകരിക്കണം. സമിതി നിലവില്‍വന്നാല്‍ എട്ടുവര്‍ഷത്തിനകം ലക്ഷ്യം സാധ്യമാകുമെന്നാണ് കരുതുന്നത്. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ അതിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: