കണ്ണൂര്‍: പിണറായി കൂട്ടക്കൊലയില്‍ മറ്റൊരാളുടെ പങ്ക് വ്യക്തമാക്കി സൗമ്യയുടെ ആത്മഹത്യകുറിപ്പ്. താന്‍ നിരപരാധിയാണെന്ന് സൂചിപ്പിക്കുന്നതിനൊപ്പം, കൊലപാതകങ്ങളില്‍ മറ്റൊരാളുടെ പങ്ക് കൂടി വ്യക്തമാക്കുന്ന കത്തില്‍ വ്യക്തിയെ ‘അവന്’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
മരണപ്പെട്ട മൂത്തമകള്‍ ഐശ്വര്യയെ അഭിസംബോധന ചെയ്യും വിധത്തിലാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്.
‘ കിങ്ങിണീ , കൊലപാതകത്തില്‍ പങ്കില്ലെന്ന് തെളിയുന്നതുവരെ അമ്മയ്ക്ക് ജീവിക്കണം. മറ്റെല്ലാം നഷ്ടപ്പെട്ട എനിക്ക് ആകെ ആശ്രയം നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ്.ഈ അമ്മ ‘ അവനെ ‘ കൊല്ലും ഉറപ്പ്. എന്നിട്ട് ശരിക്കും കൊലയാളിയായിട്ട് ജയിലിലേക്ക് തിരിച്ചു വരും. എന്റെ കുടുംബം എനിക്ക് ബാധ്യതയായിരുന്നില്ലെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തണം. എന്റെ കുടുംബത്തിന്റെ കൊലപാതകത്തില്‍ എനിക്ക് പങ്കില്ല എന്നു തെളിയിക്കാന്‍ പറ്റുന്നതുവരെ എനിക്ക് ജീവിക്കണം.ബാക്കിയെല്ലാം നഷ്ടപ്പെട്ട എനിക്ക് അതെങ്കിലും ദൈവം നടത്തിത്തരും’ ഇങ്ങനെയാണ് കത്തിന്റെ ഉള്ളടക്കം.
ചിലരുടെ നിര്‍ദേശപ്രകാരമാണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന് കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സമയത്ത് തന്നെ സന്ദര്‍ശിച്ച കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി പ്രവര്‍ത്തകരോട് സൗമ്യ പറഞ്ഞിരുന്നു. ഇക്കാര്യം കോടതിയില്‍ തുറന്നു പറയുമെന്നും സൗമ്യ പറഞ്ഞിരുന്നു.
മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സിഐയാണ് ഈ കേസ് അട്ടിമറിച്ചത്. ഇതേ തുടര്‍ന്ന് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.എന്നാല്‍ അന്വേഷണം എങ്ങുമെത്തിയിരുന്നില്ല.
സൗമ്യയുമായി അടുപ്പമുണ്ടായിരുന്ന പ്രദേശത്തെ പാര്‍ട്ടി പ്രവര്ത്തകന് കൂട്ടക്കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് നാട്ടുകാരുടെയും,ബന്ധുക്കളുടെയും ആരോപണം.
അതേസമയം സൗമ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നാണ് വിലയിരുത്തല്‍.വീഴ്ച പരിശോധിക്കാന്‍ ഉത്തരമേഖല ജയില്‍ ഡി.ജി.പി വ്യാഴാഴ്ച തെളിവെടുപ്പ് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: