ഗാസ: പശ്ചിമേഷ്യയില്‍ ഇസ്രയേല്‍ കരയുദ്ദത്തിന് തയാറെടുക്കുന്നതായി സൂചന. പാലസ്തീന് അതിരിത്തിയിലേക്ക് ഇസ്രയേല്‍ സൈന്യത്തെ അയച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രയേല്‍- ഹമാസ് പോരാട്ടം അഞ്ചാം ദിവസവും തുടരുകയാണ്. വ്യോമാക്രമണം കൂടാതെ കടലില്‍ നിന്നു ഗാസയിലേക്ക് ഇസ്രയേല്‍ ഷെല്ലാക്രമണം നടത്തി.
കടലില്‍ നിന്നുള്ള ആക്രമണത്തിനു തുടക്കം കുറിച്ചു യുദ്ധക്കപ്പലില്‍ നിന്നു പന്ത്രണ്ടോളം തവണ ഷെല്ലാക്രമണം നടത്തിയെന്നു ബിസിസി. ഗാസ സിറ്റിയിലെ മീഡിയ ടവര്‍ ബ്ലോക്കില്‍ ഒരു മിസൈല്‍ പതിച്ചു. നാലു പാലസ്തീന് പത്രപ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.
ഇതുവരെ ഗാസയില്‍ എട്ടു കുട്ടികള്‍ അടക്കം 40 പേര് കൊല്ലപ്പെടുകയും 349 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തതായി പാലസ്തീന് അറിയിച്ചു. മൂന്ന് ഇസ്രേലി സൈനികരും കൊല്ലപ്പെട്ടു. ശനിയാഴ്ച മാത്രം പത്തു പേരാണു മരിച്ചത്. ഇതില്‍ നാലു ഹമാസ് പോരാളികളും ഉള്‍പ്പെടും.
കഴിഞ്ഞ ദിവസം ഇസ്രേലി സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഗാസയിലെ സുപ്രധാന കേന്ദ്രങ്ങള്‍ തകര്‍ന്നു. ഇതില്‍ ഹമാസ് പ്രധാനമന്ത്രി ഇസ്മയില്‍ ഹനിയയുടെ ഔദ്യോഗിക വസതിയും ഉള്‍പ്പെടും. ഗാസയിലെ ജനസാന്ദ്രത കൂടിയ മേഖലയിലാണ് ഇസ്രേയല്‍ വ്യോമാക്രമണം നടത്തിയത്.
ഈജിപ്റ്റ്ഷ്യന്‍ പ്രധാനമന്ത്രിക്കു പിന്നാലെ ടുണീഷ്യന്‍ വിദേശകാര്യ മന്ത്രിയും ഗാസ സന്ദര്‍ശിച്ചു. അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്‍സായി ഹമാസിനു പിന്തുണ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: