കൊച്ചി: പ്രളയത്തെ തുടര്‍ന്ന് വെള്ളം കയറിയതിനാല്‍ രണ്ടാഴ്ചയോളം അടച്ചിട്ടിരുന്ന നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. ഹൈദരാബാദില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനമാണ് ആദ്യം റണ്‍വേയില്‍ ഇറങ്ങിയത്. പിന്നാലെ പൂനെയില്‍ നിന്നുള്ള രണ്ടാം വിമാനവും റണ്‍വേ തൊട്ടു.
യുദ്ധകാലടിസ്ഥാനത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് വിമാനത്താവളം പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളെല്ലം ഇനി സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. ഇന്ന് നെടുമ്പാശിരിയില് നിന്ന് 30 വിമാനങ്ങള്‍ പുറപ്പെടുമെന്നും 33 സര്‍വീസുകള്‍ ലാന്‍ഡ് ചെയ്യുമെന്നും സിയാല്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പെരിയാര്‍ കരകവിഞ്ഞൊഴുകി വെള്ളത്തിനടിയിലായതോടെ ഓഗസ്റ്റ് 15-നാണ് വിമാനത്താവളം താത്കാലികമായി അടച്ചത്. എയര്‍ലൈന്‍, ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ്, കസ്റ്റംസ്, ഇമിഗ്രേഷന്‍ തുടങ്ങിയ വിഭാഗങ്ങളെല്ലാം ചൊവ്വാഴ്ച ഉച്ചയോടെ ഓഫീസുകള്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയിരുന്നു.
പ്രളയക്കെടുതിയില്‍ 300 കോടിയിലധികം രൂപയുടെ നഷ്ടം സിയാലിന് സംഭവിച്ചതായാണ് പ്രാഥമിക കണക്ക്. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ 20ന് സിയാല്‍ എംഡി വി.ജെ. കുര്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കാലാടിസ്ഥാനത്തില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: