ന്യൂദല്‍ഹി: വെള്ളപ്പൊക്ക ദുരന്ത നിവാരണത്തിന് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് സംഭാവന വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം ചട്ടങ്ങളി ഇളവ് വരുത്തി. കോര്‍പ്പറേറ്റ് കമ്പനികാര്യ നിയമങ്ങളിലാണ് ഇളവ്. കമ്പനികളുടെ സംഭാവനകള്‍ക്ക് നൂറു ശതമാനം നികുതി ഇളവ് ലഭിക്കുന്ന തരത്തിലാണ് മാറ്റം. ഇതോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഫണ്ട് ഒഴുക്കു കൂടും.
അഞ്ഞൂറു കോടിയുടെ ആസ്തി മൂല്യമോ ആയിരം കോടിയുടെ വിറ്റുവരവോ ഉള്ള കമ്പനികള്‍ അറ്റാദായത്തിന്റെ കുറഞ്ഞത് രണ്ടു ശതമാനമെങ്കിലും സാമൂഹ്യപ്രതിബദ്ധതയുള്ള കാര്യങ്ങള്‍ക്ക്-സിഎസ്ആര്‍ (കോര്‍പ്പറേറ്റ് സോഷ്യല്‍ റസ്പോണ്‍സിബിലിറ്റി) ഉപയോഗിക്കണമെന്നാണ് കമ്പനികാര്യ നിയമത്തിലെ ഏഴാം ഷെഡ്യൂളിലെ 135ാം വകുപ്പ് പറയുന്നത്. ഇത് നിര്‍ബന്ധമാണ്. അതു പ്രകാരം മിക്ക കമ്പനികളും കുടിവെള്ള വിതരണം, ഭവന നിര്‍മാണം തുടങ്ങിയ പൊതുകാര്യങ്ങള്‍ക്ക് വന്‍തുകകള്‍ നല്‍കുന്നുമുണ്ട്. എന്നാല്‍ ദുരന്ത ദുരിതാശ്വാസത്തിന് നല്കുന്ന പണം ഇതില്‍ പെടുത്തിയിരുന്നില്ല. ഇതിലാണ് കേന്ദ്രം ഇളവു വരുത്തിയത്. അതു പ്രകാരം കേരളത്തിലെ പ്രളയ ദുരിതാശ്വാസ, പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കുന്ന പണം ഇനി സിഎസ്ആറിന്റെ പരിധിയില്‍ വരും. വൈദ്യസഹായം, ശുചീകരണം, ഭവന നിര്‍മാണം, അഭയമൊരുക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് പണം നല്‍കിയതായി രേഖകളില്‍ കാണിച്ചാല്‍ മതി.
ഇതിനകം പണം നല്കിയതും പണം നല്കാന് ആഗ്രഹിക്കുന്നതുമായ എല്ലാ കമ്പനികള്‍ക്കും ഇളവിന്റെ പ്രയോജനം ലഭിക്കുമെന്ന് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അറിയിച്ചു. വൈദ്യ സഹായത്തിന് പണം നല്കിയവര് ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള സംഭാവനയായി രേഖപ്പെടുത്തിയാല്‍ മതി. കുടിവെളളത്തിന് പണം നല്‍കിയത് സുരക്ഷിത കുടിവെള്ള പദ്ധതിക്കെന്ന് കാണിച്ചാല്‍ മതിയാകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള സംഭാവനകളെ മാത്രമേ ഇത്തരത്തില്‍ സിഎസ്ആറിന്റെ പരിധിയില്പ്പെടുത്തിയിട്ടുള്ളൂ. ഇതോടെ വിവിധ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്ന് കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നേരിട്ട് കോടിക്കണക്കിനു പണം എത്തുമെന്നുറപ്പായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: