കണ്ണൂര്‍: ജയിലില്‍ തൂങ്ങിമരിച്ച പിണറായി കൂട്ടക്കൊല കേസിലെ പ്രതി സൗമ്യയുടെ ആത്മഹത്യാ കുറിപ്പ് വ്യാജമെന്ന് സംശയം. പോലീസ് ജയിലില്‍നിന്നും കണ്ടെടുത്ത ഡയറിയിലെ കയ്യക്ഷരവുമായി ഇത് ചേരുന്നില്ലെന്നതാണ് സംശയത്തിന് കാരണമായത്. ജയില്‍ അധികൃതരുടെ അനാസ്ഥ കാരണമാണ് സൗമ്യ തുങ്ങിമരിച്ചതെന്ന ആരോപണം ഉയര്‍ന്നതോടെ സര്‍ക്കാര്‍തലത്തില്‍ ഉണ്ടായേക്കാവുന്ന അച്ചടക്ക നടപടികളില്‍നിന്നും രക്ഷപ്പെടാന്‍ ചില ജയില്‍ ജീവനക്കാര്‍ ചമച്ച വ്യാജക്കത്താണ് ഇതെന്നാണ് സംശയം. കയ്യക്ഷരം ഫോറന്‍സിക് പരിശോധനക്കായി അയച്ച് സംശയം തീര്‍ക്കാനുള്ള തീരുമാനത്തിലാണ് പോലീസ്.
സൗമ്യ ജയില്‍ വളപ്പില്‍ ആത്മഹത്യ ചെയ്യുമ്പോള്‍ മൂന്ന് ജൂനിയര്‍ ഉദ്യോഗസ്ഥര്‍ മാത്രമാണ് ജയിലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത്. പത്തൊമ്പത് തടവുകാരുള്ള ജയിലില്‍ ഉത്തരവാദപ്പെട്ട ആരുംതന്നെ ഈ സമയം ഉണ്ടായിരുന്നില്ല. സൗമ്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് അരമണിക്കൂര്‍ കഴിഞ്ഞ ശേഷമാണ് പലരും ഓടിയെത്തിയത്.
കണ്ണൂര്‍ വനിതാ ജയിലിലെ ജീവനക്കാരികളുടെ കുറ്റകരമായ അനാസ്ഥമൂലം സൗമ്യ മരിച്ചതോടെ ഒരു നാടിനെ തന്നെ നടുക്കിയ കുറ്റകൃത്യമാണ് ദുരൂഹതയായി മാറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: