ആലപ്പുഴ: പ്രളയം നാടിനെ വിഴുങ്ങിയപ്പോള്‍ രക്ഷകരായെത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ പോലും നല്‍കാതെ സര്‍ക്കാര്‍ പരിഹസിച്ചു. വെള്ളപ്പൊക്കത്തില്‍ മുങ്ങിയവരെ ആരുടെയും നിര്‍ദേശങ്ങള്‍ക്കു കാത്തുനില്‍ക്കാതെ രക്ഷിക്കാനിറങ്ങിയ മത്സ്യത്തൊഴിലാളികളെ അംഗീകരിക്കാനും സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് പരാതി ഉയരുന്നു.
അമ്പലപ്പുഴ, ആലപ്പുഴ, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തീരങ്ങളില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ വള്ളങ്ങളില്‍ പലതിലും ആവശ്യത്തിന് മണ്ണെണ്ണ ഇല്ലായിരുന്നു. മണ്ണെണ്ണ ആവശ്യപ്പെട്ട് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഭക്ഷ്യവിതരണ മന്ത്രി പി. തിലോത്തമന് നല്കിയ മറുപടി, അമ്പലപ്പുഴയില്‍ പ്രളയമില്ലല്ലോ എന്നായിരുന്നെന്ന് ധീവരസഭ ജനറല്‍ സെക്രട്ടറി വി. ദിനകരന് പറയുന്നു. കുട്ടനാട്ടില്‍ പ്രശ്നമുണ്ടെങ്കില്‍ കുട്ടനാട് തഹീല്ദാറെ ബന്ധപ്പെടാനായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം.
ആലപ്പുഴ ജില്ലയിലെ വളഞ്ഞവഴി, അര്‍ത്തുങ്കല്‍ എന്നിവടങ്ങളിലെ മത്സ്യഫെഡിന്റെ ബങ്കുകളില്‍ ആവശ്യത്തിന് മണ്ണെണ്ണ ഉണ്ടായിരുന്ന സാഹചര്യത്തിലായിരുന്നു ഈ നിഷേധാത്മക നിലപാട്. 16 മുതല്‍ 20 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിന് പോയ വള്ളങ്ങള്‍ക്ക് ഇന്ധനം നല്‍കാനുള്ള സൗകര്യം മത്സ്യഫെഡ് ഒരുക്കിയത് 19ന് മാത്രമായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് പോയ മത്സ്യബന്ധന വള്ളങ്ങളില്‍ അടിക്കുവാന്‍ ഇന്ധനമില്ലെന്ന് വാര്‍ത്തകള്‍ വന്നപ്പോള്‍ ചില സുമനസ്സുകളാണ് നിരവധി ബാരല്‍ മണ്ണെണ്ണ നല്കി സഹായിച്ചത്.
ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം രക്ഷാപ്രവര്‍ത്തനം നടത്തിയ വള്ളക്കാരെ മാത്രമെ സര്‍ക്കാര്‍ ഇപ്പോള്‍ രക്ഷകരായി അംഗീകരിക്കുന്നുള്ളു. പ്രളയമുണ്ടായി മണിക്കൂറുകള്‍ക്കകം ആരുടെയും നിര്‍ദേശങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ ജീവനുകള്‍ രക്ഷിക്കാനിറങ്ങിയവരെ സാങ്കേതികത്വം പറഞ്ഞ് അവഗണിക്കുന്നതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: