മഹാപ്രളയത്തിന്റെ ദുരിത നിവാരണ, പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയെന്ന നിലയില്‍ കേരളമാകെ ശുചീകരണ മഹായജ്ഞത്തിന് തയ്യാറെടുക്കുകയാണ് സേവാഭാരതി. ‘പകര്‍ച്ചവ്യാധി തടയാം… ആരോഗ്യ കേരളം സൃഷ്ടിക്കാം’ എന്ന സന്ദേശം മുന്നില്‍ വച്ച് നടത്തുന്ന പ്രവര്‍ത്തനം സെപ്തറ്റംബര്‍ ഒന്നിന് ആരംഭിക്കും. രണ്ട് ലക്ഷം പേര് പങ്കെടുക്കും.
ജൂലൈ 17 മുതല്‍ നടത്തിവരുന്ന പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ആര്‍എസ്എസിന്റെയും സേവാഭാരതിയുടെയും വിവിധ ക്ഷേത്ര പ്രസ്ഥാനങ്ങളുടെയും ദേശീയ സംസ്ഥാന കാര്യകര്‍ത്താക്കള്‍, പ്രവര്‍ത്തകര്‍, അനുഭാവികള്‍ എന്നിവര്‍ പങ്കാളികളായി. അരിയും ഭക്ഷ്യവസ്തുക്കളും പച്ചക്കറി തുടങ്ങിയ മറ്റ് നിത്യോപയോഗ സാധനങ്ങളും ദുരിതാശ്വാസ ക്യാമ്പുകളില്‍ നേരിട്ട് എത്തിച്ചു. തൃശൂര്‍ ആസ്ഥാനമായുള്ള സേവാഭാരതി സംസ്ഥാന കാര്യാലയത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്പ് ഡസ്ക്, കാള്‍ സെന്റര്‍, രക്ഷാപ്രവര്‍ത്തന മെസ്സേജ് സെന്റര്‍ എന്നീ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചു.
ദുരന്ത മേഖലയില്‍ ഒറ്റപ്പെട്ടുകിടക്കുന്നവരുടെ സ്ഥലങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും, രക്ഷാപ്രവര്‍ത്തകര്‍ക്കും, സൈന്യത്തിനും കൈമാറാന്‍ അതിലൂടെ സാധിച്ചു. 75,600 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനങ്ങളില്‍ 14,100 പ്രവര്‍ത്തകര്‍ പങ്കാളികളായി. 350 ബോട്ടുകളും വഞ്ചികളും 600 വാഹനങ്ങളും ഉപയോഗിച്ചു. അനുബന്ധ സംഘടനകളുടേതടക്കം 75 ആംബുലന്‍സ് 24 മണിക്കൂറും പ്രവര്‍ത്തനനിരതമായി.
298 ദുരിതാശ്വാസ ക്യാമ്പുകള്‍ പൂര്‍ണ്ണമായി ഏറ്റെടുത്ത് നടത്തി. ഒരു ക്യാമ്പില്‍ 20 പേര് എന്ന കണക്കില്‍ രണ്ടായിരത്തോളം ക്യാമ്പുകളില്‍ പ്രവര്‍ത്തകരെ സജ്ജരാക്കി. അവിടൊക്കെ ഭക്ഷണവും, വസ്ത്രവും മറ്റ് നിത്യോപയോഗ സാധനങ്ങളും എത്തിച്ചു.
പകര്‍ച്ചവ്യാധികള്‍ തടയാന്‍ ഡോക്ടര്‍മാരുടെയും, ആരോഗ്യപ്രവര്‍ത്തകരുടെയും സഹായം 1000 ക്യാമ്പുകളില്‍ ലഭ്യമാക്കി. 650 ആരോഗ്യ പ്രവര്‍ത്തകര്‍ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. 250 മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിച്ചു. പ്രളയ ദുരിതത്തില്‍ ഒറ്റപ്പെട്ടുപോയ മൃഗങ്ങള്‍ക്ക് മൃഗ ഡോക്ടര്‍മാരുടെ സഹായത്താല്‍ ചികിത്സ നടത്തി പ്രതിരോധ കുത്തിവയ്പ്പുകളും മരുന്നും നല്കി.
ക്യാമ്പുകളില്‍ നിന്നു വീടുകളിലേയ്ക്ക് മടങ്ങുന്ന 105000 കുടുംബങ്ങള്‍ക്ക് ഒരാഴ്ചയ്ക്ക് വേണ്ട സാധനങ്ങളടങ്ങിയ ഭക്ഷണ കിറ്റുകളും, വസ്ത്രങ്ങളും ഗൃഹോപകരണങ്ങളും വിതരണം ചെയ്തു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്നതിന് കാഞ്ഞങ്ങാട്, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഗോഡൗണുകള്‍ പ്രവര്‍ത്തിപ്പിച്ചു.
എല്ലാ റവന്യൂ ജില്ലാ കേന്ദ്രങ്ങളിലും ഉപകേന്ദ്രങ്ങളിലുമായി 300 സംഭരണ ശാലകളിലൂടെ ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച് ദുരിത ബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളിലെത്തിക്കുകയും ക്യാമ്പുകളില്‍ നിന്നു തിരിച്ചുപോകുന്ന കുടുംബങ്ങള്‍ക്ക് നല്‍കുകയും ചെയ്തു.
പുനരധിവാസത്തിന്റെ ഭാഗമായി 14 ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. 1,20,000 സേവാഭാരതി പ്രവര്‍ത്തകര്‍ ചേര്‍ന്ന് 27,600 വീടുകള്‍, 210 ആരാധനാലയങ്ങള്‍, ആശുപത്രിയടക്കമുള്ള 400 സ്ഥാപനങ്ങള്‍ എന്നിവ ശുചീകരിച്ചു. ഈ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുന്നു.
രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ സേവാഭാരതിയുടെ ഒരു പ്രവര്ത്തകന് മരണമടയുകയും ഒരു പ്രവര്‍ത്തകനെ കാണാതാകുകയും ചെയ്തിട്ടുണ്ട്. ചെറുതും, വലുതുമായി 40ഓളം പ്രവര്‍ത്തകര്‍ക്ക് അപകടങ്ങള്‍ സംഭവിച്ചു. തിരുവല്ല സ്വദേശി വിശാല്‍(23) ആണു മരണമടഞ്ഞത്. കാണാതായ എറണാകുളം എളങ്കുന്നപ്പുഴ സ്വദേശി മിഥുനെ(24) കണ്ടെത്തിയിട്ടില്ല.
ഡോ. കെ. പ്രസന്നമൂര്‍ത്തി (സേവാഭാരതി സംസ്ഥാന അധ്യക്ഷന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: