ഓണത്തിനിടയിലെ പൂട്ടുകച്ചവടം എന്നാണ് പ്രയോഗം എങ്കിലും പ്രളയത്തിനിടയിലെ മദ്യക്കച്ചവടം കേരളത്തില്‍ തകൃതി ആയി നടന്ന ലജ്ജാവഹമായ വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. പ്രളയദിനങ്ങളിലെ മലയാളികളുടെ മദ്യ ഉപയോഗത്തിന് കാര്യമായ കുറവൊന്നും വന്നില്ല എന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി ബാറുകളും ബീവറേജസ് ഷോപ്പുകളും അടച്ചിട്ടിട്ടും സര്‍വ്വകാല റെക്കോര്‍ഡുകളെ അപേക്ഷിച്ച് കേവലം 17 കോടി രൂപയുടെ കുറവ് മാത്രമേ ഉണ്ടായുള്ളൂ.
മൂന്ന് വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട കേരളം വെള്ളത്താല്‍ മുങ്ങപ്പെട്ട അവസ്ഥ സംജാതമായപ്പോഴും മദ്യത്തില്‍ മുങ്ങാന്‍ എങ്ങനെ മലയാളിക്ക് മനസ്സ് വന്നു എന്നറിയില്ല. എല്ലാ സത്യങ്ങളും എപ്പോഴും പറയാന്‍ പാടില്ല. കേരളം നേരിട്ട ദുരവസ്ഥ മറികടക്കുവാന്‍ സഹായ അഭ്യര്‍ത്ഥനകള്‍ നടത്തുമ്പോളെങ്കിലും ഇത്തരം വാര്‍ത്തകള്‍ പുറത്ത് വിടാന്‍ പാടില്ലായിരുന്നു. അന്യ സംസ്ഥാനങ്ങളിലും, അന്യ രാജ്യങ്ങളിലും കേരളത്തെക്കുറിച്ച് മോശമായ ധാരണ പരക്കുവാന്‍ മാത്രമേ ഇത്തരം വാര്‍ത്തകള്‍ ഉപകരിക്കൂ.
ജയകുമാര്‍ ഏഴിക്കര, എറണാകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: