അടിമാലി(ഇടുക്കി): മഴ ശമിച്ചെങ്കിലും മലയോര ജനതയെ ഭീതിയിലാക്കി അപൂര്‍വ്വ പ്രതിഭാസങ്ങള്‍. ഭൂമി വിണ്ടുകീറുന്നതും മണ്ണിടിഞ്ഞ് താഴുന്നതും അഗാധഗര്‍ത്തങ്ങള്‍ ഉണ്ടാകുന്നതുമാണ് ആശങ്കയുണ്ടാക്കുന്നത്. ജില്ലയില്‍ 18 സ്ഥലങ്ങളിലായി 47 സംഭവങ്ങളാണ് ഉണ്ടായത്.
മുരിക്കാശേരി, മാവടി, വാഴവര, മാങ്കടവ,് ഓടക്കാസിറ്റി, രാജകുമാരി, സേനാപതി, കഞ്ഞിക്കുഴി, വാത്തിക്കുടി, വാഴത്തോപ്പ്, വെള്ളത്തൂവല്‍ തുടങ്ങിയ മേഖലകളിലാണ് ഭൂമിക്ക് വിള്ളല്‍ വീണത്. ഇവിടെ പല വീടുകളും ബഹുനില കെട്ടിടങ്ങളും വിണ്ടുകീറി. ഉരുള്‍പൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടാകാത്ത പ്രദേശങ്ങളിലും ഭൂമിക്ക് വിള്ളല്‍ വീഴുന്നുണ്ട്. കട്ടപ്പനയിലെ വാഴവര, നെടുങ്കണ്ടത്തെ മാവടി, മുരിക്കശ്ശേരിയിലെ തേക്കിന്തണ്ട് എന്നിവിടങ്ങളില്‍ മീറ്ററുകളോളം ഭൂമി നിരങ്ങി നീങ്ങിയിട്ടുണ്ട്.
രാജാക്കാട് അര്ച്ചനപ്പടിക്ക് സമീപം ഒന്നര കിലോമീറ്റര്‍ പ്രദേശത്ത് വിള്ളല്‍വീണ് ഭൂമി പത്തടിയിലധികം താണു. പാറത്തോട് പുല്ലുകണ്ടത്ത് 20 ഏക്കര്കൃഷിയിടവും വീടുകളും മണ്ണിടിഞ്ഞ് താഴ്ന്നു. അടിമാലിക്ക് സമീപം മൂന്ന്നില വീട് 30 അടി താഴ്ചയിലേക്ക് ഇരുന്ന് പോയി. മാവടിയില്‍ രണ്ട് നില ആഡംബര വീട് ചരിഞ്ഞ് തകര്‍ന്ന് വീണു. സേനാപതിയില്‍ ഒന്നര കിലോമീറ്റര്‍ വിള്ളല്‍ രൂപപ്പെട്ടു. ജില്ലാ ആസ്ഥാനത്തിന് സമീപം അമ്പത്തിയാറ് കോളനിയി ല്‍ പത്ത് മീറ്ററോളം റോഡ് ഉള്‍പ്പെടെ വിണ്ട് കീറി. മണിയാറന്‍കുടിയില്‍ സ്വകാര്യവ്യക്തിയുടെ കിണര്‍ ഇടിഞ്ഞ് താഴ്ന്നു.
അതിശക്തമായ മഴയ്ക്ക് പിന്നാലെ ഇടുക്കിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 46 പേരുടെ ജീവനാണ് പൊലിഞ്ഞത്. അഞ്ച് പേരെ ഇനിയും കണ്ടെത്താനുണ്ട്.
പരിശോധന നടത്തി
ഭൂമി വിണ്ട് കീറിയ സ്ഥലങ്ങള്‍ പരിശോധിച്ചതായി ജില്ലാ ജിയോളജിസ്റ്റ് ഡോ. അജയകുമാര്‍ ജന്മഭൂമിയോട് പറഞ്ഞു. റിപ്പോര്‍ട്ടുകള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി വരികയാണ്. സംഭരിക്കാന്‍ സാധിക്കുന്നതിലും കൂടുതല്‍ വെള്ളം മണ്ണിലിറങ്ങുന്നതോടെ ചരിവുള്ള മേഖലകളില്‍ ഇവ തെന്നിമാറുന്നതാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
അനൂപ്.ഒ.ആര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: