കൊച്ചി: പ്രളയക്കെടുതി ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന്. പ്രളയശേഷമുള്ള സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സമ്മേളനത്തിന്റെ അജണ്ട. രാവിലെ ഒന്‍പത് മുതല്‍ രണ്ട് മണി വരെയാണ് സഭ നിശ്ചയിച്ചിട്ടുള്ളത്. ഡാം മാനേജ്മെന്റിലെ വീഴ്ചയാണ് പ്രളയം രൂക്ഷമാക്കിയതെന്ന പ്രതിപക്ഷ വിമര്‍ശനത്തില്‍ കൂടുതല്‍ ചര്‍ച്ചകളുണ്ടായേക്കും.
പ്രളയം വരുത്തിവെച്ച ദുരിതവും അത് മറികടക്കാന്‍ സ്വീകരിക്കേണ്ട വഴികളും വിശദമായി ചര്‍ച്ച ചെയ്യാനാണ് മന്ത്രിസഭ തീരുമാനപ്രകാരം പ്രത്യേക സഭ സമ്മേളനം ചേരുന്നത്. പ്രളയം സംബന്ധിച്ച് ചട്ടം 130 പ്രകാരമുള്ള ഉപക്ഷേപം മുഖ്യമന്ത്രി അവതരിപ്പിക്കും. സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും തുടര്‍ പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി വിശദീകരിക്കും. പാര്‍ട്ടികള്‍ നിശ്ചയിക്കുന്ന അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും. ചര്‍ച്ചക്ക് ശേഷം ചട്ടം 275 അനുസരിച്ചുള്ള പ്രമേയവും സഭ പാസാക്കും.
ഡാമുകള്‍ കൂട്ടത്തോടെ തുറന്നത് പ്രളയക്കെടുതി രൂക്ഷമാക്കിയെന്ന വിമര്‍ശം സഭയിലും ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സി.പി.എം ഹൈജാക്ക് ചെയ്യുന്നുവെന്ന ആരോപണവും പ്രതിപക്ഷം ഉയര്‍ത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: