കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയുമായി മധ്യസ്ഥതയ്ക്ക് ശ്രമിച്ചതായി ഫാ. ജെയിംസ് എര്‍ത്തയിലിന്റെ മൊഴി. കോതമംഗലം സ്വദേശിയായ ഷോബി ജോര്‍ജ് വഴിയാണ് ബിഷപ്പ് തന്നെ ബന്ധപ്പെട്ടത്. പരാതി പിന്‍വലിച്ചാല്‍ പത്തേക്കര്‍ സ്ഥലവും മഠവും നല്‍കാമെന്നായിരുന്നു വാഗ്ദാനമെന്നും ഫാ.ജെയിംസ് എര്‍ത്തയിലിന്റെ മൊഴിയില്‍ പറയുന്നു.
ബിഷപ്പിനെ നേരിട്ട് പരിചയമില്ല. അതേസമയം ഷോബിക്ക് ജലന്ധര്‍ രൂപതയുമായി അടുത്ത ബന്ധമാണുള്ളത്. ഇതോടെയാണ് മധ്യസ്ഥ ശ്രമങ്ങള്‍ക്ക് വേണ്ടി താന്‍ കന്യാസ്ത്രീയെ സമീപിച്ചതെന്നും ഫാ.ജെയിംസ് എര്‍ത്തയില്‍ പോലീസിന് മൊഴി നല്കി. കേസില്‍ മധ്യസ്ഥതക്ക് എര്‍ത്തയില്‍ ശ്രമിച്ചതായി കന്യാസത്രീയുടെ ബന്ധുക്കള്‍ പറഞ്ഞിരുന്നു. ഇത് ശരി വക്കുന്നതാണ് പുതിയ മൊഴി. അടുത്ത ദിവസം കൂടുതല്‍ തെളിവുകള്‍ക്കായി ഷോബി ജോര്‍ജ്ജിനെ പോലീസ് ചോദ്യം ചെയ്യും.
അതേസമയം ലൈംഗിക ആരോപണ പരാതിയില്‍ നിന്ന് കന്യാസ്ത്രിയെ പിന്‍വലിക്കാന്‍ സഭാതലത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ഇവര്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. കുറവിലങ്ങാടുള്ള ഗസ്റ്റ് ഹൗസില്‍ രണ്ടുവര്‍ഷത്തിനിടെ പലതവണ തന്നെ ബലാത്സംഗം ചെയ്തതെന്നാണ് കന്യാസ്ത്രീ പോലീസിന് മൊഴി നല്‍കിയത്.
2014 മേയില്‍ ബിഷപ്പ് താമസത്തിനായി ഗസ്റ്റ് ഹൗസിലെത്തിയപ്പോഴാണ് ആദ്യമായി പീഡിപ്പിച്ചത്. തുടര്‍ന്ന് രണ്ടുവര്‍ഷത്തിനിടെ 13 തവണ ബലാത്സംഗം ചെയ്തെന്നും കന്യാസ്ത്രീയുടെ മൊഴിയിലുണ്ട്. ഇതിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: