തിരുവനന്തപുരം: സംസ്ഥാനം പ്രളയ ദുരിതത്തിന്റെ കെടുതികള്‍ അനുഭവിക്കുമ്പോഴും ധനവകുപ്പിന്റെ കീഴിലുള്ള കെഎസ്എഫ്ഇ ജനങ്ങളില്‍ നിന്നും പിടിച്ചുപറി നടത്തുകയാണെന്ന് പി.സി.ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. വായ്പകള്‍ക്ക് സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിക്കുമ്പോഴാണ് സര്‍ക്കാരിന്റെ കീഴിലെ സ്ഥാപനം ഇത്തരത്തില്‍ പെരുമാറുന്നത്. അവര്‍ ജപ്തിയും സമാന നടപടികളും തുടരുകയാണെന്നും ധനമന്ത്രി വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കര്‍ഷകര്‍ക്ക് മാത്രമല്ല, ചെറുകിട വ്യാപാര മേഖലയ്ക്കും കനത്ത നഷ്ടമാണ് പ്രളയം വരുത്തിവച്ചത്. ചെറുകിട മേഖല വലിയ തകര്‍ച്ചെയായാണ് അഭിമുഖീകരിക്കുന്നത്. കര്‍ഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും വായ്പകള്‍ക്ക് പൂര്‍ണമായ മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.
വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ കേട്ടുവെന്നും അത്തരമൊരു നീക്കം നിലവിലെ സാഹചര്യത്തിലുണ്ടാകരുതെന്നും പി.സി.ജോര്‍ജ് ആവശ്യപ്പെട്ടു.
1924-ല്‍ മഹാപ്രളയം സംഭവിച്ച സ്ഥലങ്ങളില്‍ തന്നെയാണ് ഇത്തവണയും വലിയ നാശനഷ്ടമുണ്ടായത്. ഈ സാഹചര്യം പരിഗണിച്ച് പുനരുദ്ധാരണത്തിന് പ്രത്യേക ശ്രദ്ധകൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: