കറാച്ചി: ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ സയദ് സലാഹുദീന്റെ മകൻ ഷക്കീൽ യൂസഫിനെ എൻഐഎ അറസ്റ്റ് ചെയ്തു. തീവ്രവാദ സംഘടനകൾക്ക് സാമ്പത്തിക സഹായം നൽകിയെന്ന കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശ്രീനഗറിലെ രാംബാഗിൽ നിന്നും പോലീസിന്റെ സഹായത്തോടെയാണ് എൻഐഎ ഇയാളെ അറസ്റ്റ് ചെയ്തത്.
സയദ് സലാഹുദീന്റെ രണ്ടാമത്തെ മകനാണ് ഷക്കീൽ. കശ്മീരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ലാബ് ടെക്നീഷ്യനായി പ്രവർത്തിച്ചുവരികയായിരുന്നു. ഭീകരസംഘടനയ്ക്കുവേണ്ടി യുഎസ് അടക്കമുള്ള വിദേശരാജ്യങ്ങളിൽ നിന്നും മറ്റും സാമ്പത്തിക സഹായം ലഭ്യമാക്കിയതായി കണ്ടെത്തിയിരുന്നു. യുഎസിൽ നിന്നും ഭീകരസംഘടനയ്ക്ക് വേണ്ടി പണം കൈമാറുന്ന അജാസ് അഹമ്മദ് ഭട്ടുമായി ഇയാൾ നിരന്തരം സന്ദേശം കൈമാറിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഹിസ്ബുൾ മുജാഹിദീൻ, ലഷ്കർ ഇ ത്വയ്ബ, ദുഖ്രാൻ-ഇ-മില്ലത്ത് തുടങ്ങിയ കശ്മീരിലെ ഭീകര സംഘടനകൾക്കും വിദേശപണം ലഭിക്കുന്നതായി റിപ്പോർട്ടിലുണ്ട്. പ്രധാന സാമ്പത്തിക സഹായി അഹമ്മദ് ഭട്ട് ഇപ്പോൾ സൗദിയിൽ ഒളിവിലാണ്. ഭീകരവാദവുമായി ബന്ധപ്പെട്ട് എൻഐഎ ആറ് പേർക്കെതിരെ രണ്ട് ചാർജ് ഷീറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഇതിനു പുറമെ കശ്മീരിലെ വിഘടനവാദി നേതാക്കൾക്കെതിരെ അന്വേഷണം 2017 മുതൽ തുടങ്ങിയിട്ടുണ്ട്. കശ്മീർ താഴ്വരയിൽ ഭീകരവാദത്തിന് ശക്തി പകരുന്നത് ഇവർക്ക് ലഭിക്കുന്ന വിദേശപണം കൊണ്ടാണെന്നും റിപ്പോർട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: