കൊച്ചി: പ്രളയദുരന്ത ചര്‍ച്ചയില്‍ മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് സംസ്ഥാന സര്‍ക്കാരിനെതിരേ. പിണറായി സര്‍ക്കാരിനെ മാത്രമല്ല, സ്വന്തം സര്‍ക്കാരിനെയും ഇതുവരെ കേരളത്തിലുണ്ടായ മുഴുവന്‍ സര്‍ക്കാരിനെയും നേതൃത്വത്തെയും പഴിച്ചായിരുന്നു പ്രത്യേക നിയമസഭാ സമ്മേളനത്തിലെ വിഎസിന്റെ പ്രസംഗം.
”പ്രളയത്തിന് കാരണം മഴതന്നെയാണ്. പക്ഷേ ദുരന്തത്തിനാക്കംകൂട്ടിയത് കുന്നിടിച്ചിലും ഉരുള്പൊട്ടലുമാണെന്നത് തര്‍ക്കമില്ലാത്ത സംഗതിയാണ്. ആ കുന്നിടിച്ചിലിന് കാരണമായത് പ്രകൃതിയില്‍ നാം നടത്തിയ ഇടപെടലുകളുമാണ്. സ്വയംവിമര്‍ശനപരമായി പറഞ്ഞാല്‍ നമ്മുടെ നയരൗപീകരണത്തിലാണ് പിഴവു സംഭവിച്ചത്,” വിഎസ് പറഞ്ഞു.
ശാസ്ത്രീയ പഠനങ്ങളെ സങ്കുചിത താല്പര്യങ്ങളുടെ സമ്മര്‍ദ്ദത്തിന്റെ പേരില്‍ തള്ളി. കുന്നിടിച്ചും വയല്‍ നികത്തിയും വനം കൈയേറിയും തടയണകള്‍ കെട്ടിയും നടത്തുന്ന അശാസ്ത്രീയവും അനധികതവുമായ നിര്‍മാണങ്ങള്‍ ഇനി കണ്ടില്ലെന്ന് നടിക്കാനാവില്ല, വിഎസ് പറഞ്ഞു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ ശാസ്ത്രീയമായല്ല, രാഷ്ട്രീയമായാണ് പരിഗണിച്ചത്. പഴയ പഠന റിപ്പോര്‍ട്ടുകള്‍ ഒരിക്കല്‍ക്കൂടി പഠന വിധേയമാകക്കേണ്ട വേളയാണിത്. നിസാരതുക പിഴയൊടുക്കി അനധികൃത കൈയേറ്റങ്ങളും ചട്ടവിരുദ്ധ നിര്‍മാണങ്ങളും കോടതിവഴി സാധുവാക്കുന്ന നടപടി നിര്‍ത്താറായി, വിഎസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: