കൊല്‍ക്കത്ത: കേരളത്തിലെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് കൊല്‍ക്കത്തയിലെ അലിപൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും സംഭാവന. ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന എഴുപതു വയസുകാരന് ഷേയ്ക്ക് അസീസ് എന്നയാളാണ് തന്റെ സമ്പാദ്യത്തില്‍ നിന്നും ഒരു ലക്ഷം രൂപ പ്രളയദുരിതാശ്വാസത്തിലേക്ക് നല്‍കിയത്.
ഇതൊരു നല്ല തീരുമാനമാണെന്നും ഇതുസംബന്ധിച്ച രേഖകള്‍ തന്റെ പക്കല്‍ എത്തുന്ന പക്ഷം നടപടികള്‍ വേഗത്തിലാക്കുമെന്ന് ജയില്‍വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ഉജ്ജ്വല്‍ ബിശ്വാസ് അറിയിച്ചു.
ഷേയ്ക്ക് അസീസ് കേരളത്തില്‍ നിന്നുള്ളയാളാണെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇക്കാര്യം ഇതുവരെയും പുറത്തുപറഞ്ഞിട്ടില്ല. ജയില്‍ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് അവരുടെ ജോലിയനുസരിച്ച് 200 മുതല്‍ 280 രൂപ വരെയാണ് ഒരു ദിവസത്തെ വേതനമായി ലഭിക്കുക. അസീസിന്റെ അപേക്ഷ രേഖാമൂലം ജയില്‍ അധികൃതര്‍ വഴി മന്ത്രിയുടെ പക്കല്‍ എത്തിക്കും.
1993 മാര്‍ച്ചില്‍ നടന്ന ബൗബസാര്‍ ബോംബ് സ്ഫോടനക്കേസിലാണ് ഷേയ്ക്ക് അസീസ് ശിക്ഷയനുഭവിക്കുന്നത്. സ്ഫോടനത്തില്‍ 69 പേര് കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ മുഖ്യസൂത്രധാരനായ റഷിദ് ഖാനെ സഹായിച്ചെന്നാണ് അസീസിന്റെ മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: