ന്യൂദല്‍ഹി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ജാമ്യം നീട്ടി നല്‍കാതിരുന്നതിനെ തുടര്‍ന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് കീഴടങ്ങി. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിക്കു മുമ്പാകെയാണ് കീഴടങ്ങിയത്.
ചികില്‍സയ്ക്കായി ജാമ്യം നീട്ടി നല്‍കണമെന്നായിരുന്നു ലാലുപ്രസാദിന്റെ ആവശ്യം. ഹര്‍ജി തള്ളിയ കോടതി ഇന്നലെത്തന്നെ ജയിലിലേക്ക് തിരികെപ്പോകാനും നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലാലു കീഴടങ്ങിയത്. ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തു നടത്തിയ കാലിത്തീറ്റ കുംഭകോണത്തിന്റെ പേരിലാണ് ലാലുപ്രസാദ് ജയില്‍ ശിക്ഷ അനുഭവിക്കുന്നത്.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലു കേസില്‍ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞ ഡിസംബറിലാണ് ലാലുപ്രസാദ് യാദവ് ജയിലിലായത്. കോടതിവിധി അനുസരിക്കുന്നയാളാണ് താനെന്നും കോടതിയുടെ ഉത്തരവില്‍ വിശ്വാസമുണ്ടെന്നും കീഴടങ്ങാനെത്തിയ ലാലുപ്രസാദ് യാദവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മെയില്‍ ആറു ആഴ്ചത്തെ ജാമ്യത്തില്‍ പുറത്തിറങ്ങി.
ചികില്‍സയ്ക്കായി മൂന്നു മാസം കൂടി ജാമ്യം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ടാണ് ഝാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി ഇത് നിരസിക്കുകയും ഇന്നുതന്നെ ജയിലിലേക്ക് തിരികെ പോകാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യം മോശമാകുന്ന സാഹചര്യങ്ങളില്‍ അടിയന്തര വൈദ്യസഹായം ലഭ്യമാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: