ന്യൂദല്‍ഹി: പ്രളയക്കെടുതികള്‍ നേരിടുന്ന കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്കായി 93 കോടി രൂപയുടെ അടിയന്തരസഹായം പ്രഖ്യാപിച്ച് കേന്ദ്രകൃഷിമന്ത്രാലയം. ഹോര്‍ട്ടികള്‍ച്ചര്‍ വിഭാഗമാണ് തുക അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്തിന് കൂടുതല്‍ കേന്ദ്രസഹായം നല്‍കണമെന്നഭ്യര്‍ത്ഥിച്ച് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ കേന്ദ്രകൃഷിമന്ത്രിയെ കണ്ടപ്പോഴാണ് അധിക ധനസഹായം സംബന്ധിച്ച വിവരം കേന്ദ്രകൃഷിമന്ത്രി നല്‍കിയത്.
ഏറ്റവുമധികം കൃഷിനാശമുണ്ടായ കുട്ടനാട,് കൃഷിമന്ത്രി രാധാമോഹന്‍സിങ് സന്ദര്‍ശിക്കണമെന്ന് എംപിമാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ച് അറിയിക്കാമെന്ന് കേന്ദ്രകൃഷിമന്ത്രി വ്യക്തമാക്കി.
കേരളത്തിന് നല്കിയ അധിക അരിയുടെ വില, ആകെ നഷ്ടം വിലയിരുത്തുമ്പോള്‍ അതില്‍ കണക്കാക്കി കിഴിക്കുമെന്ന് കേന്ദ്രഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന് എംപിമാര്‍ക്ക് ഉറപ്പ് നല്കി. ഇക്കാര്യം കേന്ദ്രമന്ത്രിസഭായോഗത്തിന് ശുപാര്‍ശ ചെയ്യും. കേരളം അരിയുടെ വില നല്‍കേണ്ടതില്ലെന്ന് പാസ്വാന് നേരത്തെയും പ്രഖ്യാപിച്ചിരുന്നു. ദുരന്ത നിവാരണ ഫണ്ടില്‍ കേരളത്തിന് നല്കുന്ന തുകയില്‍ നിന്നല്ലാതെ മറ്റു തുകയില്‍ നിന്ന് അരിയുടെ അധിക വില ഇടാക്കണമെന്നായിരുന്നു എംപിമാരുടെ ആവശ്യം.
രണ്ടാഴ്ചയ്ക്കകം കേരളത്തിലെ ദുരന്ത മേഖലയില്‍ വീണ്ടും സന്ദര്‍ശനം നടത്തുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് എംപിമാരുടെ സംഘത്തെ അറിയിച്ചു. പ്രളയ ദുരിതാശ്വാസ സഹായമായി പരമാവധി തുക കേരളത്തിന് നല്‍കുമെന്നും രാജ്നാഥ്സിങ് അറിയിച്ചു. കേരളത്തിലെ നാശനഷ്ടങ്ങളുടെ കണക്കുകള്‍ സഹിതമുള്ള റിപ്പോര്‍ട്ടുമായി മുഖ്യമന്ത്രി ദല്‍ഹിയിലേക്ക് എത്തിയാല്‍ എല്ലാ വകുപ്പുകളുടേയും സെക്രട്ടറിമാരെ വിളിച്ചു പ്രത്യേക യോഗം ചേരാമെന്നും രാജ്നാഥ്സിങ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: