തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് ജീവനക്കാരില്‍ നിന്ന് ഒരു മാസത്തെ ശമ്പളം നിര്‍ബന്ധപൂര്‍വം ഈടാക്കരുതെന്ന് എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് പി.സുനില്‍കുമാറും ജനറല്‍ സെക്രട്ടറി എസ്.കെ.ജയകുമാറും ആവശ്യപ്പെട്ടു.
ജീവനക്കാരുടെ ഫെസ്റ്റിവല്‍ അലവന്‍സ് ദുരിതാശ്വാസത്തിനായി പൂര്‍ണമായും സര്‍ക്കാര്‍ എടുത്തു, കൂടാതെ രണ്ടു ദിവസത്തെ ശമ്പളം കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ ജീവനക്കാര്‍ വാങ്ങിയ അഡ്വാന്‍സ് അടുത്ത അഞ്ചുമാസങ്ങളിലായി തിരികെ പിടിക്കുന്ന സാഹചര്യത്തില്‍ ഓരോ മാസവും മൂന്നു ദിവസത്തെ ശമ്പളം കൂടി നിര്‍ബന്ധമായും ഈടാക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കും. ജീവനക്കാരില്‍ ഭൂരിപക്ഷത്തിനും ഒട്ടനവധി വായ്പകള്‍ ഉള്ളവരാണ്. പിടുത്തമെല്ലാം കഴിഞ്ഞ് കിട്ടുന്ന തുച്ഛമായ തുക കൊണ്ട് കഴിയുന്ന ജീവനക്കാരില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം ദുരിതാശ്വാസഫണ്ട് പിടിക്കാനുള്ള സര്‍ക്കാര്‍ ശ്രമം അംഗീകരിക്കാനാവില്ല.
എല്ലാം നഷ്ടപ്പെട്ട ജീവനക്കാരോടൊപ്പം ദുരന്തമുഖത്ത് രാപകലില്ലാതെ സേവനം ചെയ്യുന്നവരുമായ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ തീരുമാനം ദോഷകരമാണ്. അതിനാല്‍ ശമ്പളം പിടിക്കരുതെന്ന് എന്‍ജിഒ സംഘ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: