ഹരിപ്പാട്: പ്രളയബാധിത പ്രദേശങ്ങളില്‍ ആശ്വാസവുമായി റിലയന്‍സ് ഫൗണ്ടേഷന് ചെയര്‍പേഴ്സണ്‍ നിത അംബാനി. പള്ളിപ്പാട് നാലുകെട്ടിന്‍കവലയിലെ എന്‍ടിപിസി പമ്പ് ഹൗസ് ക്യാമ്പിലെത്തിയ നിത അംബാനി ഒരു മണിക്കൂറോളം ദുരിതബാധിതരുമായി സമയം ചെലവഴിച്ചു. കുട്ടികള്‍ക്കെല്ലാം ബാഗും ബുക്കും പേനയും പെന്‍സിലും നല്കി.
വെള്ളത്തിന്റെ കുത്തൊഴുക്കിലും ജീവന് തിരിച്ചുപിടിച്ച അനുഭവങ്ങള്‍ നിത അംബാനി ചോദിച്ചറിഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാഗ്ദാനം ചെയ്ത 21 കോടി രൂപ നിത അംബാനി മുഖ്യമന്ത്രിക്ക് കൈമാറി. 50 കോടി രൂപയുടെ ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്തതിനു പുറമേയാണിത്.
നവകേരള പുനര്‍നിര്‍മാണ പ്രക്രിയയില്‍ റിലയന്‍സ് ഫൗണ്ടേഷന് മുഖ്യപങ്ക് വഹിക്കുമെന്ന് അവര്‍ ഉറപ്പുനല്‍കി. വയനാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട എന്നീ ആറു ജില്ലകളിലാണ് റിലയന്‍സ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ആലപ്പുഴ ജില്ലയില്‍ സര്‍ക്കാരും എന്‍ടിപിസിയും റിലയന്‍സും ചേര്‍ന്ന് 17 ക്യാമ്പുകളാണ് തുറന്നത്. പ്രളയത്തില്‍ തകര്‍ന്ന സ്ക്കൂള് കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് റിലയന്‍സ് മുന്‍കൈ എടുക്കുമെന്ന് നിത അംബാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: