കൊച്ചി: പ്രളയ ദുരന്തമുണ്ടായത് സംസ്ഥാന സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥകൊണ്ടാണെന്നാരോപിച്ചുള്ള കത്തിന്റെയടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഇന്ന് ഹര്‍ജി പരിഗണിക്കും.
പ്രളയ ദുരന്തം മനുഷ്യ സൃഷ്ടിയാണെന്നു ചൂണ്ടിക്കാട്ടി ചാലക്കുടി സ്വദേശിയായ എന്‍.ആര്. ജോസഫ് ജസ്റ്റീസ് വി. ചിദംബരേഷിന് കത്ത് അയച്ചിരുന്നു. ഇതു ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കാന്‍ രജിസ്ട്രാര്‍ ജനറലിന് അദ്ദേഹം കൈമാറി. തുടര്‍ന്നാണ് പൊതുതാല്പര്യ ഹര്‍ജിയായി ഇതു പരിഗണിക്കാന്‍ ചീഫ് ജസ്റ്റീസ് നിര്‍ദേശിച്ചത്.
ജൂണ്‍, ജൂലായ് മാസങ്ങളിലും ഓഗസ്റ്റ് ആദ്യ വാരത്തിലും പെയ്ത മഴയില്‍ ഡാമുകള്‍ നിറഞ്ഞു. ഇവ ഒഴിവാക്കാതെ ഡാമുകളില്‍ സൂക്ഷിച്ചതാണ് ദുരന്തത്തിനിരയാക്കിയതെന്നും പരാതിയില്‍ പറയുന്നു. കുറ്റകരമായ വീഴ്ച വരുത്തിയ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ നിയമപരമായ നടപടി വേണം. ദുരന്തത്തിനിരയായവര്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കാന്‍ നിയമപരമായ സംവിധാനം വേണം എന്നീ ആവശ്യങ്ങളാണ് പരാതിക്കാരന് ഉന്നയിച്ചത്. ഈ വിഷയങ്ങളാണ് ഡിവിഷന് ബെഞ്ച് പരിഗണിക്കുന്നത്. 42 ഡാമുകളില്‍ നിന്നുള്ള വെള്ളമാണ് ഒറ്റയടിക്ക് തുറന്നു വിട്ടത്. വീടുകളില്‍ നിന്ന് മാറന്‍ പോലും ജനങ്ങള്‍ക്ക് അവസരം ലഭിച്ചില്ല. ഓഗസ്റ്റ് 15 നാണ് ഡാമുകള്‍ തുറന്നത്. നഷ്ടപരിഹാരം തീരുമാനിക്കുന്നത് ദുരന്തം ക്ഷണിച്ചു വരുത്തിയ സര്‍ക്കാരിന്റെ ഇഷ്ടത്തിന് വിടരുതെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: