കൊച്ചി: എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്റെ നിയമന സാധുത ചോദ്യം ചെയ്ത ഹര്‍ജിയില്‍ ഹൈക്കോടതി ഒക്ടോബറില്‍ വാദം കേള്‍ക്കും. അടുത്ത വെള്ളിയാഴ്ച ബാബു സെബാസ്റ്റ്യന്‍ സര്‍വീസില്‍ നിന്ന് വിരമിക്കുകയാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ തിരക്കിട്ട് പുറത്താക്കേണ്ടതില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. തുടര്‍ന്നാണ് നിയമന സാധുതയെ കുറിച്ച് വാദം കേള്‍ക്കാനാവുമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടത്.
വൈസ് ചാന്‍സലര്‍ നിയമനത്തിന് വേണ്ട യോഗ്യത ഡോ. ബാബു സെബാസ്റ്റ്യനില്ലെന്ന് ആരോപിച്ച് എറണാകുളം കുറമശേരി സ്വദേശി പ്രേംകുമാര്‍ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. നേരത്തെ ഈ ഹര്‍ജിയില്‍ ഡോ. ബാബു സെബാസ്റ്റ്യന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വാദം കേള്‍ക്കാതെയാണ് ഹൈക്കോടതിയുടെ നടപടിയെന്ന് വിലയിരുത്തി സുപ്രീം കോടതി ഈ വിധി റദ്ദാക്കി. തുടര്‍ന്ന് വീണ്ടും പരിഗണിക്കാന്‍ നിര്‍ദേശിച്ച് ഹര്‍ജി ഹൈക്കോടതിക്ക് മടക്കിയയച്ചു. ഇതിന്മേലാണ് വാദം കേള്‍ക്കുന്നത്. ബാബു സെബാസ്റ്റ്യനെ വി.സി പദവിയില്‍ നിന്ന് നീക്കണമെന്നാണ് ഹര്‍ജിക്കാരന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: