കൊച്ചി: കാമുകി ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 18 കാരന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പ്രണയ ബദ്ധരായ രണ്ട് കൗമാരക്കാര്‍ പരസ്പരം അയച്ച പ്രേമ സന്ദേശങ്ങളെ ഒരാളുടെ ആത്മഹത്യയ്ക്കുള്ള പ്രേരണയായി പിന്നീട് വ്യാഖ്യാനിക്കാനാവില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ തീരുമാനം.
അന്ധമായ പ്രണയം നിമിത്തമാണ് ഇവര്‍ പരസ്പരം സന്ദേശങ്ങളയച്ചത്. ഇതില്‍ ഒരാളുടെ മരണത്തിന് മറ്റൊരാള്‍ക്ക് മനസ്സറിവുണ്ടെന്ന് പറയാന്‍ കഴിയില്ല. ഒരാള്‍ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തണമെങ്കില്‍ കുറ്റ കൃത്യത്തെക്കുറിച്ച് അയാള്‍ക്ക് മനസ്സറിവ് ഉണ്ടാകണം. ഇക്കേസില്‍ അത്തരമൊരു സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
ഹര്‍ജിക്കാരനെ അറസ്റ്റ് ചെയ്യേണ്ടി വന്നാല്‍ 50,000 രൂപയുടെ ബോണ്ടും രണ്ട് ആള് ജാമ്യവും വ്യവസ്ഥചെയ്ത് ജാമ്യം നല്‍കണം. ഹര്ജിക്കാരന് അന്വേഷണവുമായി സഹകരിക്കണമെന്നും രണ്ട് മാസത്തേക്ക് ശനിയാഴ്ചകളില്‍ രാവിലെ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. തൊടുപുഴ സ്വദേശി ബാദുഷ നിഷാദിനാണ് സിംഗിള്‍ബെഞ്ച് മുന്‍കൂര്‍ ജാമ്യം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: