കൊച്ചി: ആദ്യമായി ഏഷ്യന്‍ ഗെയിംസില്‍ ഓടാനിറങ്ങിയ ചക്കിട്ടപ്പാറയുടെ പൊന്മുത്ത് ജിന്സണ് ജോണ്സണ് മലയാളികളുടെ അഭിമാനമായി. കഴിഞ്ഞ ദിവസം പുരുഷന്മാരുടെ 800 മീറ്ററില്‍ വെള്ളി നേടിയ ജിന്സണ് ജോണ്സണ് ഇന്നലെ 1500 മീറ്ററില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് പൊന്നിലേക്ക് ഓടിയെത്തിയത്. തന്റെ തന്നെ പേരിലുള്ള ദേശീയ റെക്കോര്‍ഡ് മറികടക്കാനായില്ലെങ്കിലും മികച്ച പ്രകടനമായിരുന്നു ജിന്സണ് നടത്തിയത്. മത്സരത്തിന്റെ തുടക്കത്തില്‍ രണ്ടാമതും പിന്നീട് നാലാം സ്ഥാനത്തുമായിരുന്ന ജിന്സണ് അവസാന 200 മീറ്ററിലെ ഉജ്ജ്വലമായ കുതിപ്പിനൊടുവിലായിരുന്നു സ്വര്‍ണ്ണമണിഞ്ഞത്.
കഴിഞ്ഞ വര്‍ഷം ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 800 മീറ്ററില്‍ വെങ്കലവും 2015ലെ വുഹാന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇതേ ഇനത്തില്‍ വെള്ളിയും നേടിയിട്ടുണ്ട് ഈ 27കാരന്. കൂടാതെ ഏഷ്യന്‍ ഗ്രാന്‍ഡ് പ്രീയില്‍ മൂന്ന് സ്വര്‍ണവും ഓടിയെടുത്തിട്ടുണ്ട് .
ചക്കിട്ടപ്പാറയിലെ മണ്പാതകളിലൂടെ ഒാടിത്തുടങ്ങിയാണ് ജിന്സണിലെ അത്ലറ്റ് വളര്‍ന്നത്. ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച മധ്യദൂര ഓട്ടക്കാരന് കൂടിയാണ് ജിന്സണ്. കഠിനാധ്വാനവും അച്ചടക്കവും സ്ഥിരോത്സാഹവും മുഖമുദ്രയാക്കിയ താരമാണ് ജിന്സണ്. 800, 1500 മീറ്ററുകളിലെ ദേശീയ റെക്കോഡും ജിന്‍സന്റെ പേരിലാണ്.
സംസ്ഥാന സ്കൂള്‍ കായികേമളകളില് മിന്നിത്തിളങ്ങി മെഡല്‍ നേടിത്തുടങ്ങിയ ജിന്സണ് 2009-ല്‍ കരസേനയില്‍ ചേര്‍ന്നു. ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായി ചേര്‍ന്ന ജിന്സണ് അവിടെ കണ്ണൂര്‍ സ്വദേശി മഹുമ്മദ് കുഞ്ഞിയുടെ കീഴില്‍ പരിശീലനം തുടങ്ങിയതോടെ രാജ്യാന്തര അത്ലറ്റലായിവളര്ന്നു. ഇപ്പോള്‍ ഇന്ത്യന്‍ ക്യാമ്പില്‍ ആര്.എസ്. ഭാട്യയാണ് പരിശീലകന്. ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി ഭൂട്ടാനിലെ തിംപുവിലായിരുന്നു ജിന്സന് പരിശീലനം നടത്തിയിരുന്നത്.
കോഴിക്കോട് ചക്കിട്ടപാറയിലെ കുളച്ചല്‍ ജോണ്സണ്-ശൈലജ ദമ്പതികളുടെ മകനായ ജിന്സണ് ഗ്രാമീണ്‍ സ്പോര്‍ട്സ് അക്കാദമിയിലെ കെ.എം. പീറ്ററിന്റെ കീഴിലാണ് ആദ്യം പരിശീലനം നേടിയത്.
ഈ വര്‍ഷം ജൂണില്‍ നടന്ന ദേശീയ അന്തര്‍ സംസ്ഥാന അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലാണ് ജിന്സണ് 800 മീറ്ററില്‍ ദേശീയ റെക്കോഡ് സ്വന്തം പേരിലാക്കിയത്. സാക്ഷാല്‍ ശ്രീറാം സിങ്ങിന്റെ പേരിലുണ്ടായിരുന്ന 42 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് ജിന്‍സന്റെ കുതിപ്പില്‍ തകര്‍ന്നത്. 1976ലെ മോണ്‍റിയല്‍ ഒളിമ്പിക്സിലായിരുന്നു ശ്രീറാം സിങ് 1:45.77 സെക്കന്‍ഡിന്റെ റെക്കോഡ് സഥാപിച്ചത്. 1:45.65 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ജിന്സണ് ഈ റെക്കോഡ് മറികടന്നത്. ഈ പ്രകടനമാണ് ജിന്സണ് ഏഷ്യന്‍ ഗെയിംസ് യോഗ്യതയും നേടിക്കൊടുത്തത്. 1500 മീറ്ററില്‍ ഇതിഹാസ അത്ലറ്റ് ബഹാദൂര്‍ പ്രസാദിന്റെ പേരിലുള്ള 3:38.00 സെക്കന്‍ഡിന്റെ റെക്കോഡാണ് ജിന്സണ് സ്വന്തമാക്കിയത്. 1995ലായിരുന്നു ബഹാദൂര്‍ പ്രസാദിന്റെ റെക്കോഡ് പ്രകടനം. ഇക്കഴിഞ്ഞ ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 3:37.86 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ജിന്സണ് ബഹാദൂര്‍ പ്രസാദിന്റെ റെക്കോഡ് തന്റെ പേരിലാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: