തൃശൂര്‍: ദേശീയ പാര്‍ട്ടിയായി സിപിഎം ഇന്ന് നിലനില്‍ക്കുന്നത് മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ സഹായം കാരണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ചിതാഭസ്മ നിമജ്ജനയാത്രയ്ക്ക് തൃശൂരില്‍ നല്കിയ സ്വീകരണത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
99ലെ തെരഞ്ഞെടുപ്പില്‍ത്തന്നെ ദേശീയ പാര്‍ട്ടിയെന്ന പദവി സിപിഎമ്മിന് നഷ്ടപ്പെടേണ്ടതായിരുന്നു. ദേശീയ പാര്‍ട്ടിയെന്ന പദവി നിലനില്ക്കാന് സഹായം തേടി കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വാജ്പേയിയെ നേരില്‍ കണ്ടു സംസാരിച്ചു. ഇതേ തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥയില്‍ വാജ്പേയി മാറ്റം വരുത്തി. ബിജെപിയും കോണ്‍ഗ്രസും മാത്രം പോരാ മറ്റു പാര്‍ട്ടികളും രാജ്യത്തുണ്ടാകണമെന്ന് ആഗ്രഹിച്ച രാഷ്ട്രീയ നേതാവും ഭരണാധികാരിയുമായിരുന്നു വാജ്പേയിയെന്ന് പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് അനുസ്മരണ പ്രഭാഷണം നടത്തി. കോര്പ്പറേഷന് ഓഫീസിനു മുന്നില്‍ പ്രത്യേകം തയാറാക്കിയ വേദിക്കു സമീപം അഡ്വ.പി.എസ്.ശ്രീധരന്‍പിള്ളയില്‍ നിന്ന് ജില്ലാ പ്രസിഡന്റ് എ.നാഗേഷ് ചിതാഭസ്മ കുംഭം ഏറ്റുവാങ്ങി. തുടര്‍ന്ന് വാജ്പേയിയുടെ ഛായാചിത്രത്തിനു മുന്നില്‍ സ്ഥാപിച്ചു. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ചിതാഭസ്മ കുംഭത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: