തിരുവനന്തപുരം: മഹാപ്രളയത്തിന്റെ യഥാര്‍ഥ കാരണവും രക്ഷാപ്രവര്‍ത്തനങ്ങളിലെ പാളിച്ചകളും തുറന്നു പറഞ്ഞ ഭരണ കക്ഷി എംഎല്‍എമാര്‍ നിയമസഭാ ചര്‍ച്ചയില്‍ നിന്ന് പുറത്ത്. പ്രളയക്കെടുതി ഏറ്റവും രൂക്ഷമായ ചെങ്ങന്നൂര്‍ മണ്ഡലത്തിലെ സജി ചെറിയാന്, റാന്നി മണ്ഡലത്തിലെ രാജു എബ്രഹാം, വന്‍തോതില്‍ മണ്ണിടിച്ചിലുണ്ടായ മാനന്തവാടിയിലെ കേളു എന്നിവരെയാണ് പ്രളയദുരന്തം ചര്‍ച്ച ചെയ്യുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലെ ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കിയത്. എന്നാല്‍ രക്ഷാ പ്രവര്‍ത്തകര്‍ എത്തുന്നില്ലെന്ന് പ്രളയത്തിന്റെ ആദ്യഘട്ടത്തില്‍ തുറന്നടിച്ച സി.കെ. ശശീന്ദ്രനും വീണാ ജോര്‍ജ്ജിനും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സിപിഎം അനുമതി നല്കി.
ശബരിഗിരി പദ്ധതിയിലെ ഡാമുകള്‍ മുന്നറിയിപ്പില്ലാതെ ഒന്നിച്ചു തുറന്നതാണ് പ്രളയകാരണമെന്ന് രാജു എബ്രഹാം വിമര്‍ശിച്ചിരുന്നു. പ്രളയം ഒഴിവാക്കാന്‍ സാധിക്കില്ലെങ്കിലും നാശനഷ്ടങ്ങള്‍ പകുതിയായി കുറയ്ക്കാന്‍ സാധിക്കുമായിരുന്നുവെന്നും മുന്നറിയിപ്പുകള്‍ നല്കുന്നതില് കാര്യമായ വീഴ്ച സംഭവിച്ചുവെന്നും അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. 14ന് രാത്രി താന്‍ പമ്പയുടെ തീരത്തുണ്ടായിരുന്നു. നദിയില്‍ ക്രമാതീതമായി വെള്ളമുയരുന്നത് കണ്ട് റവന്യു ഉദ്യോഗസ്ഥരെ വിളിച്ച് വെള്ളപ്പൊക്കം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പ് നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്നും രാജു എബ്രഹാം അന്നു പറഞ്ഞു.
ഒരു പടികൂടി കടന്നായിരുന്നു ചെങ്ങന്നൂര്‍ എംഎല്‍എ സജിചെറിയാന്റെ വിലാപം. ‘അടിയന്തര സഹായം എത്തിയില്ലെങ്കില്‍ ആയിരങ്ങള്‍ മരിച്ചു പോകും. ദയവു ചെയ്ത് ഞങ്ങള്‍ക്കൊരു ഹെലിക്കോപ്ടര്‍ തരണം. ഞാന്‍ കാലു പിടിച്ച് പറയാം. ഞങ്ങളെ ഒന്നു സഹായിക്ക്. എന്റെ നാട്ടുകാര്‍ മരിച്ച് പോകും’- ഇതായിരുന്നു മാധ്യമങ്ങളോട് സജിചെറിയാന്റെ വിലാപം.
വയനാട്ടില്‍ മണ്ണിടിഞ്ഞ് ജനങ്ങള്‍ ഒറ്റപ്പെട്ടെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്നുമാണ് കേളുവും സി.കെ. ശശീന്ദ്രനും അഭിപ്രായപ്പെട്ടത്. ജനങ്ങള്‍ വെള്ളത്തിനു നടുവിലാണെന്നും രക്ഷാപ്രവര്‍ത്തനം അപര്യാപ്തമാണെന്നുമായിരുന്നു വീണാജോര്‍ജ്ജ് പറഞ്ഞത്. ഭരണമുന്നണിയില്‍ നിന്നു പരസ്യവിമര്‍ശനം ഉയര്‍ന്നത് പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആയുധമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് സഭയില്‍ സംസാരിക്കാന്‍ അവസരം നിഷേധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: