ശ്രീനഗര്‍: കശ്മീരില്‍ ആറ് പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ ഭീകരരര്‍ തട്ടിക്കൊണ്ടു പോയി. വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. തെക്കന്‍ കശ്മീരില്‍ നിരവധി പോലീസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ ഭീകരര്‍ എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. പുല്‍വാമ, അനന്ത്നാഗ്, കുല്‍ഗാം എന്നിവിടങ്ങളിലുള്ള പോലീസുകാരുടെ കുടുംബാംഗങ്ങളെയാണ് തട്ടിക്കൊണ്ടുപോയത്.
ഭീകരര്‍ക്ക് സ്വാധീനമുള്ള പല മേഖലകളിലും സുരക്ഷാസേന നടത്തുന്ന പരിശോധന നടത്തുകയും നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഭീകരര്‍ നടത്തുന്ന ഒരു സമ്മര്‍ദ്ദ തന്ത്രമാണിതെന്നാണ് സുരക്ഷ ഏജന്‍സികളുടെ വിലയിരുത്തല്‍.
വ്യാഴാഴ്ച പുല്‍വാമയില്‍ ഒരു പോലീസുകാരനെ ഭീകരര്‍ തട്ടിക്കൊട്ടുപോയി ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ചിരുന്നു. ഒരു പോലീസുകാരന്റെ സഹോദരനും മറ്റൊരു ഉദ്യോഗസ്ഥന്റെ മകനും ഭീകരരുടെ പിടിയിലുണ്ട്. ഇതില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മകനെ വിട്ടുതരണമെന്ന് കുടുംബം അഭ്യര്‍ത്ഥിക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്.
കുടുംബാംഗങ്ങളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. കഴിഞ്ഞ 28 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ ഭീകരര്‍ ലക്ഷ്യം വക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: