കൊച്ചി: പ്രളയദുരിതാശ്വാസ ഫണ്ട് ദുര്‍വിനിയോഗം തടയാന്‍ സംവിധാനം ഉറപ്പാക്കാന്‍ ഹൈക്കോടതിയുടെ ഇടപെടല്‍. ഫണ്ട് ദുര്‍വിനിയോഗം തടയാന്‍ എന്തൊക്കെ ചെയ്യണമെന്ന് നിര്‍ദ്ദേശിക്കാന്‍ സര്‍ക്കാരിനോട് ഡിവിഷന് ബെഞ്ച് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കോടതിക്ക് നിര്‍ദ്ദേശം നല്കാന് അമിക്കസ് ക്യൂറിയായി (കോടതിയുടെ സഹൃത്ത്) ജേക്കബ് അലക്സിനെ നിയോഗിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍നിന്ന് ചികിത്സാ സഹായമുള്‍പ്പെടെ നല്കാന് നിലവില്‍ സംവിധാനമുണ്ട്. എന്‍സിപി നേതാവ് അന്തരിച്ച ഉഴവൂര്‍ വിജയന്റെ കുടുംബത്തെ സഹായിക്കാന്‍ 25 ലക്ഷം രൂപകൊടുത്തത്, ചില രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്കും സംഘര്ഷങ്ങള്ക്കുമിടയിലുണ്ടായ നഷ്ടപരിഹാരത്തിന് ഈ ഫണ്ട് വിനിയോഗിച്ചതും ചൂണ്ടിക്കാണിച്ചായിരുന്നു പൊതു താല്പര്യ ഹര്‍ജി.
ഓഖി ഫണ്ട്, സുനാമി ഫണ്ട് തുടങ്ങിയവ മുമ്പ് ദുര്‍വിനിയോഗം ചെയ്ത സംബന്ധിച്ച കാര്യങ്ങളും കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. സര്‍ക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറല്‍, പ്രളയ ദുരിതാശ്വാസ ഫണ്ട് വകമാറ്റി ചെലവഴിക്കില്ലെന്ന് ഉറപ്പു നല്കി. പ്രളയ ദുരിതാശ്വാസത്തിന് പ്രത്യേക ഫണ്ട് രൂപീകരിച്ചാല്‍ നികുതിയിളവുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ദാതാക്കള്‍ക്ക് ആനുകൂല്യം കിട്ടാന്‍ സാങ്കേതിക പ്രശ്നമുണ്ടാകുമെന്ന് എജി പറഞ്ഞു.
തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിനോട് സംവിധാനം കുറ്റമറ്റതാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്കാന് പറഞ്ഞത്. ഇക്കാര്യത്തില്‍ കോടതിയെ സഹായിക്കാന്‍ അഡ്വ. ജോസഫ് അലക്സിനെ നിയോഗിക്കുകയായിരുന്നു. പൊതു താല്പര്യ ഹര്‍ജിയില്‍ കോടതി വിധി പിന്നീടുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: