പാലക്കാട്: പ്രളയദുരന്തത്തില്‍പ്പെട്ടവര്‍ക്ക് കൈത്താങ്ങായി ഇറാം ഗ്രൂപ്പിന്റെ സംഭാവന. രണ്ട് കോടി രൂപയുടെ ഇറാം ഗ്രൂപ്പിന്റെ കീഴിലുള്ള ഐടിഎല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ പേരിലുള്ള ചെക്ക് ഇറാം ഗ്രൂപ്പ് സിഎംഡി ഡോ. സിദ്ദിഖ് അഹമ്മദ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്കി.
കൂടാതെ മുന്നൂറിലധികം ലൈഫ് ജാക്കറ്റുകളും ഹെഡ്ലാമ്പും രക്ഷാപ്രവര്‍ത്തനത്തിനുവേണ്ടിയുള്ള നിരവധി ഉപകരണങ്ങളും പ്രവര്‍ത്തനമേഖലകളില്‍ എത്തിച്ചു. ക്യാമ്പുകളില്‍നിന്ന് തിരികെ സ്വന്തം വീടുകളില്‍ എത്തുന്നവര്‍ക്ക് കട്ടിലുകള്‍ വിതരണം ചെയ്തു. കൂടാതെ അടിയന്തര സഹായമായി രണ്ടായിരത്തിലധികം കുടുംബങ്ങള്‍ക്ക് പത്ത് ദിവസത്തേക്കുള്ള ആഹാരസാധനങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു.
പാലക്കാട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണപ്പൊതികള്‍ എത്തിക്കാന്‍ സാധിച്ചു. മങ്കര, കോട്ടായി, മണ്ണൂര്‍ പഞ്ചായത്തുകളുമായി സഹകരിച്ച് വിവിധ കിറ്റുകളും പുതപ്പുകളും വിതരണം ചെയ്തു.
ഇതോടൊപ്പം റെസ്ക്യൂ ഒാപ്പറേഷനില്‍ സഹായിച്ച മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന കേരള സര്‍ക്കാരിന്റെ ചടങ്ങില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ‘ജെം ഓഫ് സീ’ മെഡല്‍ നല്കി ആദരിക്കാന്‍ ആഗ്രഹിക്കുന്നതായി ഇറാം ഗ്രൂപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കും മക്കള്‍ക്കും മറ്റ് ബന്ധുക്കള്‍ക്കും ഇറാം ഗ്രൂപ്പിന്റെ സ്കില്‍സ് അക്കാദമിയില്‍ സൗജന്യമായി തൊഴില്‍ അധിഷ്ഠിത നൈപുണ്യ കോഴ്സ് പഠിക്കുന്നതിന് അവസരം നല്‍കും.
സൗദിയിലെ മറ്റ് കമ്പനികളെയും വ്യവസായികളെയും സന്നദ്ധസംഘടനകളെയും കൂടി ഉള്‍പ്പെടുത്തി കൂട്ടായ പങ്കാളിത്തത്തിന് തയ്യാറാണെന്നും ഡോ. സിദ്ദിഖ് അഹമ്മദ് മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: