കൊച്ചി: പ്രളയ ദുരിതാശ്വാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ലഭിക്കുന്ന സംഭാവനകള്‍ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ദുരിതാശ്വാസ ഫണ്ട് മറ്റാവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നത് തടയാന്‍ പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
2018 ആഗസ്റ്റ് ഒമ്പതു മുതല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കിട്ടുന്ന തുക പ്രളയ ദുരിതാശ്വാസത്തിനാണ് ഉപയോഗിക്കുന്നത്. പ്രളയ ബാധിതരുടെ പുനരധിവാസ-പുനര്‍നിര്‍മാണ പ്രക്രിയ പൂര്‍ത്തിയാകുന്നവരെ ഇതു തുടരും. ദുരിതാശ്വാസ നിധിയില്‍ ഇതിനായി ലഭിക്കുന്ന തുകയ്ക്ക് പ്രത്യേക കണക്കുണ്ട്. സമയാസമയങ്ങളില്‍ ഓഡിറ്റും ഉണ്ടാകും.
ദുരിതാശ്വാസ ഫണ്ടിലേക്ക് ലഭിക്കുന്ന തുകയും ചെലവിടുന്ന തുകയും പൊതുജനങ്ങള്‍ക്ക് പരിശോധിക്കാനാവും. ഇതില്‍ പൂര്‍ണസുതാര്യത ഉണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കുന്ന സംഭാവനയ്ക്കാണ് ആദായ നികുതി നിയമത്തിലെ 80 ജി പ്രകാരം നികുതിയിളവുള്ളത്. പ്രത്യേക അക്കൗണ്ടാക്കിയാല്‍ ഇതിന് നികുതിയിളവ് നല്‍കുന്നതിന് കാലതാമസം ഉണ്ടാകും.
നികുതിയിളവ് നിഷേധിക്കുന്നത് സംഭാവന നല്കുന്നതില് നിന്ന് ജനങ്ങളെ തടയുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതു രേഖപ്പെടുത്തിയ ഹൈക്കോടതി ഹര്‍ജി സെപ്തംബര്‍ 19ന് വീണ്ടും പരിഗണിക്കാന്‍ മാറ്റി. കേരളത്തിലെ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇടുക്കി സ്വദേശിനി എ.എ. ഷിബി ഹര്‍ജി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: