കൊച്ചി: മഹാപ്രളയത്തില്‍ തകര്‍ന്ന പമ്പയില്‍ ബെയ്ലി പാലം പണിയുന്ന കാര്യത്തില്‍ ഹൈക്കോടതി കേന്ദ്രത്തിന്റെ വിശദീകരണം തേടി. കക്കി ഡാം തുറന്നു വിട്ടതോടെ പമ്പയിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിനോടു വിശദീകരണം തേടിയിട്ടുമുണ്ട്.
ശബരിമല, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലുണ്ടായ നാശ നഷ്ടങ്ങള്‍ പരിഹരിച്ച് കന്നി മാസ പൂജയ്ക്കു മുമ്പ് തീര്‍ത്ഥാടനം പുന: സ്ഥാപിക്കാന്‍ ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ എം. മനോജ് നല്കിയ റിപ്പോര്‍ട്ടിന്റെയടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി. ഡിവിഷന് ബെഞ്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, റവന്യു, പോലീസ്, വനം വകുപ്പുകളെയും ബിഎസ്എന്‍എല്‍, കെഎസ്ഇബി, കെഎസ്ആര്‍ടിസി, കേരള വാട്ടര്‍ അഥോറിറ്റി തുടങ്ങിയവരെ കക്ഷി ചേര്‍ക്കാനും കോടതി നിര്‍ദേശിച്ചു.
പമ്പ – ശബരിമല യാത്ര സുരക്ഷിതമല്ല. സന്നിധാനത്തേക്ക് ആളുകള്‍ക്ക് പോകാനും ചരക്ക് എത്തിക്കാനും കഴിയില്ല. സന്നിധാനത്ത് വൈദ്യുതി ബന്ധം തകര്‍ന്നു. ഇവിടെ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഡീസല്‍ ഏഴ് മുതല്‍ പത്ത് ദിവസത്തേക്ക് മാത്രമേ കാണൂ. ബന്ധപ്പെട്ട വകുപ്പുകളും ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാനുള്ള ഉന്നതാധികാര സമിതിയും ഒരുമിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചാലേ അടുത്ത മാസപൂജയോടെ സുരക്ഷിതമായ തീര്‍ത്ഥാടനം ഉറപ്പുവരുത്താനാകൂ. അടുത്ത നവംബര്‍ 16 ന് തുടങ്ങുന്ന മണ്ഡല – മകര വിളക്കിന് മുമ്പ് ശബരിമലയില്‍ തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍ പുന: സ്ഥാപിക്കണം. കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രളയത്തെത്തുടര്‍ന്ന് ഗതിമാറിയൊഴുകിയ പമ്പാനദിയെ പൂര്വഗതിയിലാക്കുന്നതിനു നടപടി വേണമെന്ന് വ്യക്തമാക്കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. പ്രളയ ദുരന്തത്തെത്തുടര്‍ന്ന് ശബരിമല തീര്‍ത്ഥാടനം സുരക്ഷിതമല്ലെന്ന സ്പെഷ്യല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഓണപ്പൂജയ്ക്ക് ഭക്തരെ മലകയറാന്‍ അനുവദിക്കേണ്ടെന്ന് ദേവസ്വം ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. പ്രളയത്തെത്തുടര്‍ന്ന് ശബരിമലയിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് വിവരിച്ചും ഇതിനുള്ള പോംവഴികള്‍ നിര്‍ദേശിച്ചുമാണ് കമ്മിഷണര്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.
നിര്‍ദേശങ്ങള്‍
കക്കി ഡാമില്‍ നിന്നുള്ള നീരൊഴുക്ക് കുറയ്ക്കുന്ന കാര്യം കെഎസ്ഇബിയും ഡാം സുരക്ഷാ അതോറിറ്റിയും ചര്‍ച്ച ചെയ്തു തീരുമാനിക്കണം. ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണം. ചാലക്കയം മുതല്‍ പമ്പ വരെയുള്ള റോഡിന്റെ അറ്റകുറ്റപ്പണികള്‍ ദേവസ്വം ബോര്‍ഡ് ചെയ്യണം, പമ്പയുടെ കരയിടിയാതിരിക്കാനും പുഴയിലെ അവശിഷ്ടങ്ങള്‍ നീക്കാനും ഇറിഗേഷന്‍ വകുപ്പ് നടപടികള്‍ സ്വീകരിക്കണം, പമ്പയിലെ ആശുപത്രിയുടെ ഒന്നാം നില ചെളിയും മണ്ണും കയറി നശിച്ചു. ഇവിടെ ജലവിതരണം, വൈദ്യുതി ബന്ധം എന്നിവ പുന: സ്ഥാപിക്കണം. സ്വീവേജ് ലൈനുകളുടെ അറ്റകുറ്റപ്പണി നടത്തണം.
പമ്പയിലെ ടോയ്ലെറ്റുകള് ഉപയോഗിക്കാനാവുന്ന വിധത്തിലാക്കണം, നിലയ്ക്കല്‍ ബേസ് ക്യാമ്പാക്കി മാറ്റി ഇവിടെ നിന്ന് തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കണം. ഇവിടെ നിന്ന് കെഎസ്ആര്‍ടിസി പമ്പയിലേക്ക് ചെയിന്‍ സര്‍വീസ് നടത്തണം, പമ്പ, നടപ്പന്തല്‍, രാമമൂര്‍ത്തി മണ്ഡപത്തിലും തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ എന്നിവ പുന: സ്ഥാപിക്കണം തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍. ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ദേവസ്വം ബെഞ്ച് തേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: