കണ്ണൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ ഡയമണ്ട് മുക്കില്‍ ഇളന്തോട്ടത്തില്‍ കെ. മനോജിനെ സിപിഎം സംഘം മൃഗീയമായി കൊലപ്പെടുത്തിയിട്ട് ഇന്ന് നാലു വര്‍ഷം തികയുന്നു. 2014 സപ്തംബര്‍ ഒന്നിന് രാവിലെ 11 മണിയോടെയായിരുന്നു കതിരൂര്‍ ഉക്കാസ് മൊട്ടയില്‍ വെച്ച് മനോജിനെ സിപിഎം സംഘം കൊലപ്പെടുത്തിയത്. അക്രമത്തില്‍ മനോജിന്റെ കൂടെയുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകനായ കൊളപ്രത്ത് പ്രമോദിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
രാവിലെ വീട്ടില്‍ നിന്നും മാരുതി ഓമ്നി വാനില്‍ തലശ്ശേരിയിലേക്ക് പോകവേ ഉക്കാസ് മൊട്ടയില്‍വെച്ച് അക്രമിസംഘം മനോജ് സഞ്ചരിച്ച വാനിനു നേരെ ബോംബെറിയുകയും നിയന്ത്രണംവിട്ട വാന്‍ റോഡരികിലെ മതിലിലിടിച്ച് നില്‍ക്കുകയുമായിരുന്നു. ഓടിയെത്തിയ അക്രമിസംഘം മനോജിനെ വാനില്‍ നിന്നും പിടിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയും നിഷ്ഠൂരമായി മനോജിന്റെ തലയറുത്തുമാറ്റുകയും ചെയ്തു.
കൊലപാതകം നടന്ന ദിവസംതന്നെ അന്വേഷണത്തിന് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നുവെങ്കിലും സംഘപരിവാര്‍ സംഘടനകള്‍ അതൃപ്തി അറിയിച്ചതിനെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് സംഭവം സംബന്ധിച്ച് മുഖ്യമന്ത്രിയോട് വിശദീകരണം ആവശ്യപ്പെടുകയും മനോജിന്റെ വീട് സന്ദര്‍ശിക്കുകയും ്വെചയ്തിരുന്നു. യുഎപിഎ നിയമം ചുമത്തിയ ആദ്യത്തെ രാഷ്ട്രീയ കൊലപാതകക്കേസ് കൂടിയായിരുന്നു മനോജ് വധം. യുഎപിഎ ചുമത്തപ്പെട്ടതോടെ കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു.
സിപിഎം കിഴക്കേ കതിരൂര്‍ വെസ്റ്റ് ബ്രാഞ്ച് അംഗവും പാട്യം സഹകരണ ബാങ്ക് വാച്ചുമാനുമായ ഒന്നാം പ്രതി വിക്രമന് സപ്തംബര്‍ 11ന് കോടതിയില്‍ കീഴടങ്ങിയതോടെ കേസില്‍ സിപിഎം ഉന്നത നേതൃത്വത്തിന്റെ പങ്ക് ഒന്നൊന്നായി പുറത്തുവന്നുതുടങ്ങി. വിക്രമനെ കസ്റ്റഡിയില്‍ വാങ്ങിയ പോലീസിന് മറ്റുള്ള പ്രതികളെക്കുറിച്ച് വിവരം ലഭിക്കുകയും തുടര്‍ന്ന് സിപിഎമ്മുകാരായ 19 പ്രതികള്‍ ആദ്യഘട്ടത്തില്‍ പിടിയിലാവുകയുണ്ടായി. തുടര്‍ന്ന് സിബിഐ കേസ് ഏറ്റെടുത്തതോടെ പ്രതികളെ സഹായിച്ച ജില്ലാ സെക്രട്ടറി പി. ജയരാജനും പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി മധുസൂദനനും ഉള്‍പ്പെടെയുളളവര്‍ ഗൂഢാലോചനാക്കുറ്റത്തില്‍ പ്രതികളായി. സിബിഐ പി. ജയരാജനെ അറസ്റ്റു ചെയ്തു. ഒരു മാസത്തോളം ജയരാജന് കണ്ണൂര്‍ ജയിലില്‍ തടവിലായിരുന്നു. പിന്നീട് കര്‍ശന ജാമ്യവ്യവസ്ഥകളോടെ രണ്ട് മാസത്തോളം കണ്ണൂര്‍ ജില്ലക്ക് പുറത്തും കഴിയേണ്ടി വന്നിരുന്നു. സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പി. ജയരാജന് മുന്‍കയ്യെടുത്താണ് മനോജ് വധം നടപ്പിലാക്കിയതെന്ന് വ്യക്തമാക്കിയതോടെ സിപിഎം നേതൃത്വത്തിന്റെ പങ്ക് പകല്‍പോലെ വെളിച്ചത്ത് വന്നിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സിബിഐ കൊടുത്ത ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: