സംസ്ഥാനത്തുണ്ടായ മഹാ പ്രളയത്തിന് ശേഷം തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ എലിപ്പനി പലയിടത്തും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൃഗങ്ങളുടേത് ഉള്‍പ്പെടെ ശവശരീരങ്ങള്‍ കൃത്യമായി മറവു ചെയ്യാനാകാത്ത സാഹചര്യത്തില്‍ പ്രളയബാധിത മേഖലകളില്‍ പ്ലേഗ് ഉള്‍പ്പടെ പകര്‍ച്ച വ്യാധികള്‍ക്ക് സാധ്യതയെന്ന് ഐഎംഎ സംഘം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുവാന്‍ ആരോഗ്യ വകുപ്പിന് ഇനിയും സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. ജന്തുജന്യരോഗങ്ങളും ജലജന്യ രോഗങ്ങളും പടരാന്‍ സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ കാര്യക്ഷമമായ ഇടപെടല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാകണം.
മാലിന്യനിര്‍മാര്‍ജനം വേഗത്തിലാക്കുകയും കക്കൂസ് മാലിന്യം, മൃഗങ്ങളുടെ ശവശരീരങ്ങള്‍ തുടങ്ങിയവ ശേഖരിച്ചു നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വേണം. കുട്ടികള്‍ക്കുള്‍പ്പെടെയുള്ളവര്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പുകള്‍ നടത്തുന്നതില്‍ ശ്രദ്ധ പുലര്‍ത്തണം.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കക്കൂസ് മാലിന്യങ്ങള്‍ ജലസ്രോതസ്സുമായി കലര്‍ന്നിരിക്കുന്നതിനാല്‍ വയറിളക്കം, കോളറ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളും പലയിടത്തും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കൂടുതല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ബന്ധപ്പെട്ടവര്‍ നടപടി എടുക്കേണ്ടതുണ്ട്.
. വിപിന്‍, മാവേലിക്കര
പ്രതികരിക്കാൻ ഇവിടെ എഴുതുക: