ജക്കാര്‍ത്ത: എട്ട് തവണ ലോക ചാമ്പ്യനായ നികോള്‍ ഡേവിഡിനെ അട്ടിമറിച്ച് ജോഷ്ന ചിന്നപ്പ ഇന്ത്യന്‍ ടീമിനെ ഏഷ്യന്‍ ഗെയിംസ് വനിതാ സ്ക്വാഷിന്റെ ഫൈനലിലേക്ക് കടത്തിവിട്ടു.
നിലവിലെ ചാമ്പ്യന്മാരായ മലേഷ്യയെ 2-0 ന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് സ്ക്വാഷിന്റെ ഫൈനലിലെത്തുന്നത്്. ഇതോടെ ഇന്ത്യക്ക് വെള്ളി മെഡല്‍ ഉറപ്പായി. ഫൈനലില്‍ മിക്കവാറും ഹോങ്കോങ് ആയിരിക്കും ഇന്ത്യയുടെ എതിരാളി. കലാശക്കളിയില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് സ്വര്‍ണം ലഭിക്കും.
ജോഷ്ന ചിന്നപ്പ, ദീപിക പള്ളിക്കല്‍ കാര്‍ത്തിക്, സുനയന കുരുവിള എന്നിവരുള്‍പ്പെട്ട ടീമാണ് സെമിയില്‍ മലേഷ്യയെ തകര്‍ത്തത്. നിര്‍ണായക മത്സരത്തില്‍ ജോഷ്ന 12-10, 11-9, 6-11, 10-12, 11-9 എന്ന സ്കോറിനാണ് നിക്കോള്‍ ഡേവിഡിനെ തോല്‍പ്പിച്ചത്. ആദ്യ മത്സരത്തില്‍ ദീപിക പളളിക്കല്‍ വീ വേണിനെ തോല്‍പ്പിച്ചു. സ്കോര്‍ 11-2, 11-9, 11-7. കഴിഞ്ഞ ദിവസം ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ ഹോങ്കോങ്ങിനോട് 1-2 ന് തോറ്റു. ഗ്രൂപ്പില്‍ ഹോങ്കോങ്ങിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയില്‍ കടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: