കൊച്ചി: പ്രളയസമയത്ത് അണക്കെട്ടുകള്‍ കൂട്ടത്തോടെ തുറന്നു വിട്ടതില്‍ വീഴ്ച്ചയുണ്ടോയെന്ന കാര്യം വിശദമായി അന്വേഷിക്കണമെന്ന് മാധവ് ഗാഡ്ഗില്‍. ഡാം മാനേജ്മെന്റില്‍ പാളിച്ചകളുണ്ടായോ എന്ന് വിശദമായി പഠിക്കണം. കേരളത്തിന്റെ പുനര്‍നിര്‍മാണം എന്ന വിഷയത്തില്‍ ഇന്ത്യന്‍ അസോസിയേഷന് ഓഫ് ലോയേഴ്സ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അ്ദ്ദേഹം.
മണ്‍സൂണ്‍ പകുതിയായപ്പോഴെക്കും ഡാമുകള്‍ നിറച്ചതിന്റെ യുക്തിയെയും അദ്ദേഹം ചോദ്യം ചെയ്തു. ഡാം മാനേജ്മെന്റില്‍ പാളിച്ചകളുണ്ടോയെന്ന കാര്യവും വിശദമായി പഠിക്കണം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രവചനങ്ങള്‍ കൂടുതല്‍ സുതാര്യമായി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും മാധവ് ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടി.
ഉദ്യോഗസ്ഥര്‍ തീരുമാനിക്കുന്ന രീതി നടപ്പാക്കുക എന്നതിലുപരിയായി പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള നയങ്ങളാണ് നടപ്പാക്കേണ്ടത്. ഒരു നാടിന്റെ സ്വത്വത്തെ കുറിച്ചറിയാവുന്ന നാട്ടുകാരെക്കൂടി ഉള്‍പ്പെടുത്തിയാകണം ആ പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോകുന്നത്.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു ശേഷം നടന്ന മനുഷ്യ നിര്‍മ്മാണങ്ങള്‍ വരുത്തിവച്ച നാഷനഷ്ട്ടങ്ങളുടെ കണക്കുകള്‍ ,താരതമ്യ പഠനത്തിന് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: