ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം വിതരണത്തില്‍ കേന്ദ്രസര്‍ക്കാരിനു 1.86 ലക്ഷം കോടി രൂപയുടെ നഷ്ടം വന്നുവെന്ന സി.എ.ജി കണ്ടെത്തല്‍ കെട്ടിച്ചമച്ചതാണെന്നു കേന്ദ്ര ധനമന്ത്രി പി. ചിദംബരം. സ്പെക്ട്രം ലേലത്തിലൂടെ 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം വന്നുവെന്നായിരുന്നു സിഎജി കണ്ടെത്തല്‍. എന്നാല്‍ ലേലം നടത്തിയപ്പോള്‍ സത്യം പുറത്തു വന്നു. ഇതേ അവസ്ഥയാകും കല്‍ക്കരിപ്പാടം വിതരണത്തിലും സംഭവിക്കുകയെന്നും ചിദംബരം വ്യക്തമാക്കി.
സര്‍ക്കാര്‍ സ്വീകരിച്ച സാമ്പത്തിക പരിഷ്കരണ നടപടികള്‍ രാജ്യത്തു നിക്ഷേപത്തിനു മികച്ച അന്തരീക്ഷം സൃഷ്ടിച്ചുവെന്ന് ചിദംബരം അവകാശപ്പെട്ടു. ഈ സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ആറു ശതമാനമാകും. സ്റ്റീല്‍, സിമന്റ് എന്നിവയുടെ ആവശ്യം വര്‍ധിക്കും. ഇതു ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്കു സഹായകമാകും. ഇതോടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദേശനിക്ഷേപം വഴിയുള്ള നികുതി വെട്ടിപ്പ് തടയുന്നതിനുള്ള നിയമമായ ഗാര് (ജനറല്‍ ആന്റി അവോയ്ഡന്‍സ് റൂള്‍സ്) ഭേദഗതി തയ്യാറായതായും പി.ചിദംബരം പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അംഗീകാരം ലഭിച്ച ശേഷം ഇത് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. 2012-13 ബജറ്റിലാണ് ഗാര് പ്രഖ്യാപിച്ചത്.
ആഭ്യന്തര-വിദേശ നിക്ഷേപത്തിലെ നികുതി വെട്ടിപ്പ് തടയുകയാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതിനെതിരെ ബിസിനസ് ലോകത്ത് നിന്ന് വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. അനിയന്ത്രിതമായ അധികാരങ്ങള്‍ നിക്ഷേപകരെ ബുദ്ധിമുട്ടിലാക്കുമെന്ന് നിക്ഷേപകര്‍ പറയുന്നു. ഇതു സംബന്ധിച്ച ആശങ്കകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ നികുതി വിദഗ്ദ്ധനായ പാര്‍ത്ഥസാരഥി അധ്യക്ഷനായ സമിതിയെ നിയോഗിച്ചിരുന്നു.
പ്രത്യക്ഷ നികുതി കോഡിന്റെ കാര്യത്തിലും ഉടന്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നും ചിദംബരം പറഞ്ഞു. ദേശീയ നിക്ഷേപ ബോര്‍ഡ് എന്ന ആശയം മന്ത്രിസഭയുടെ സജീവപരിഗണനയിലാണെന്നും ധനമന്ത്രി പറഞ്ഞു. പരിസ്ഥിതി വകുപ്പ് മന്ത്രി ജയന്തി നടരാജന്റെ എതിര്‍പ്പുകളെ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1000 കോടിരൂപയ്ക്ക് മേലെ നിര്‍മാണ ചെലവ് വരുന്ന പദ്ധതികള്‍ മാത്രമാണ് ദേശീയ നിക്ഷേപ ബോര്‍ഡിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കാബിനറ്റ് കമ്മറ്റി ഓണ്‍ ഇന്വസ്റ്റ്മെന്റെന്നും ദേശീയ നിക്ഷേപ ബോര്‍ഡിനെ വിളിക്കാം. കാലതാമസം നേരിടുന്ന പദ്ധതികള്‍ വിശകലനം ചെയ്ത് അത് ആരംഭിക്കാന്‍ ആവശ്യമുള്ള ധനം നല്‍കുകയുമാണ് ബോര്‍ഡിന്റെ ചുമതല. കാബിനറ്റ് കമ്മറ്റിയുടെ തീരുമാനം മന്ത്രിസഭയുടെ തീരുമാനമായി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സബ്സിഡി നിരക്കില്‍ നല്കുന്ന സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ട ശുപാര്‍ശ മുന്നോട്ടു വയ്ക്കേണ്ടതു പെട്രോളിയം മന്ത്രാലയമാണെന്നും ചിദംബരം പറഞ്ഞു. പെട്രോളിയം മന്ത്രാലയം ശുപാര്‍ശ സമര്‍പ്പിച്ചാല്‍ മാത്രമേ ധനമന്ത്രാലയത്തിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു വര്‍ഷം സബ്സിഡി നിരക്കില്‍ ആറു സിലിണ്ടറുകളാണു നല്‍കുന്നത്. ഇതു വര്‍ധിപ്പിക്കണമെന്നു പരക്കെ ആവശ്യം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: