കോട്ടയം: അടിസ്ഥാന സൗകര്യ വികസനത്തിനായി രൂപീകരിച്ച കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് ഫണ്ട് ബോര്‍ഡി (കിഫ്ബി)ന്റെ ഭാവി തുലാസില്‍. മഹാപ്രളയത്തിന് ശേഷം സമ്പദ്വ്യവസ്ഥ തകര്‍ന്നുതരിപ്പണമായതോടെ പദ്ധതികള്‍ക്ക് തുക സമാഹരിക്കാന്‍ കഴിയുമോ എന്ന ആശങ്ക ഉടലെടുത്തിട്ടുണ്ട്. ജൂണ്‍ വരെ 23,414 കോടി രൂപയുടെ 383 പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്കി. 7821 കോടി രൂപയുടെ പദ്ധതികള്‍ക്ക് ടെണ്ടര്‍ ക്ഷണിച്ചു. 3925 കോടിയുടെ പദ്ധതികള്‍ക്ക് കരാറായി. അതേസമയം പൂര്‍ത്തിയായതാകട്ടെ 301 കോടിയുടെ പദ്ധതികളും.
വിദേശത്ത് ഇന്ത്യന്‍ രൂപയില്‍ മസാല ബോണ്ടുകള്‍ എന്ന പേരില്‍ കടപ്പത്രം ഇറക്കിയും പ്രവാസി ചിട്ടി നടത്തിയും പണം കണ്ടെത്താനാണ് സര്‍ക്കാര്‍ ശ്രമം. കൂടാതെ ഇന്ധന സെസായും മോട്ടോര്‍ നികുതിയുടെ വിഹിതമായും പണം കണ്ടെത്തുമെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ഇതുവരെ 2000 കോടി രൂപ മാത്രമാണ് ഈ ഇനത്തില്‍ ലഭിച്ചത്. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് സര്‍ക്കാര്‍ ഈ മാര്‍ഗങ്ങള്‍ വഴി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത് 50,000 കോടിയും. എന്നാല്‍ മഹാപ്രളയം സര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചിരിക്കുകയാണ്. വിദേശത്ത് മസാല ബോണ്ടുകള്‍ ഇറക്കുന്നത് അനിശ്ചിതത്വത്തിലായി. കഴിഞ്ഞ മാസം ആദ്യം ബോണ്ട് ഇറക്കുമെന്നായിരുന്നു ധനവകുപ്പ് പറഞ്ഞത്.
പ്രളയത്തില്‍ സമ്പദ്വ്യവസ്ഥ താറുമാറായത് ബോണ്ടുകള്‍ വാങ്ങാനുള്ള താല്പര്യം ഇല്ലാതാക്കുമെന്ന് ധനകാര്യരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മസാല ബോണ്ടുകളിലൂടെ മാത്രം 5,000 കോടിയാണ് സര്‍ക്കാര്‍ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. പ്രവാസി ചിട്ടിയുടെ കാര്യത്തില്‍ പ്രാരംഭ നടപടികള്‍ തുടങ്ങിയിട്ടേയുള്ളു. പ്രളയ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍തോതില്‍ സര്‍ക്കാര്‍ കടമെടുക്കേണ്ടി വരും. ഇതിന്റെ ഭാഗമായിട്ടാണ് കടമെടുക്കാനുള്ള പരിധി ഒന്നര ശതമാനം കൂടി കൂട്ടണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. കടമെടുക്കുംതോറും സമ്പദ്വ്യവസ്ഥയെക്കുറിച്ച് മോശം പ്രതിച്ഛായ സൃഷ്ടിക്കും. ഇത് പണസമാഹരണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ആവശ്യത്തിന് പണം സ്വരൂപിക്കാനായില്ലെങ്കില്‍ കിഫ്ബിയിലെ പദ്ധതികളെല്ലാം താളംതെറ്റും. പണി പൂര്‍ത്തിയാക്കി ബില്ലുകള്‍ സമര്‍പ്പിക്കുമ്പോള്‍ പണം ഇല്ലാത്ത അവസ്ഥ സംജാതമാകും. അതേസമയം പദ്ധതികള്‍ പൂര്‍ത്തിയാകാന്‍ ഒന്നു മുതല്‍ നാലു വര്‍ഷം സമയമെടുക്കുന്നതിനാല്‍ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാമെന്നാണ് ധനവകുപ്പ് പറയുന്നത്.
ജി. അനൂപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: