കാഠ്മണ്ഡു: ഇന്ത്യയിലേക്ക് റെയില്‍ ഗതാഗതമൊരുക്കാന്‍ നേപ്പാളിന് ഇന്ത്യ സഹായം നല്‍കും. റെയില്‍പ്പാത വരുന്നതോടെ നേപ്പാളുമായുള്ള ചരക്കുഗതാഗതം സുഗമമാകുമെന്നാണ് കരുതുന്നത്. ഇതുവസംബന്ധിച്ച കരാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയും ഒപ്പുവച്ചു. ബംഗാള്‍ ഉള്‍ക്കടല്‍ തീരത്തെ രാജ്യങ്ങള്‍ക്കായുള്ള ബിംസ്റ്റെക്ക് ഉച്ചകോടിയില്‍ പങ്കെടുക്കവെയാണ് തീരുമാനം. കിഴക്കന്‍ ബീഹാറിലെ റക്സ്വലില് നിന്നും കാഠ്മണ്ഡുവിലേക്കാണ് റെയില്പാതയൊരുങ്ങുക.
കൊങ്കണ്‍ റെയില്‍വേ കോര്പ്പറേഷന് ലിമിറ്റഡ് ലൈനിനായി പ്രാഥമിക സര്‍വേ നടത്തുമെന്ന് നേപ്പാളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം വ്യക്തമാക്കി. കിഴക്കന്‍ ബീഹാറില്‍ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള റെയില്‍വേ ലൈനിന് 130 കിലോമീറ്ററാണ് ദൈര്‍ഘ്യം.
റക്സ്വാല്‍ കാഠ്മണ്ഡു റെയില്‍വേ ഇരു രാജ്യങ്ങളിലെയും ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുമെന്നും സാമ്പത്തിക വളര്‍ച്ചയും വികസനവും ഉറപ്പാക്കുമെന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കി. എന്നാല്‍ കൊങ്കണ്‍ റെയില്‍വേയുടെ റിപ്പോര്‍ട്ടിനു ശേഷം മാത്രമായിരിക്കും നിര്‍മാണം.
ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യയെ ആശ്രയിക്കുന്ന രീതിക്ക് നേപ്പാള്‍ കുറവു വരുത്തിയിട്ടുണ്ട്. മാത്രമല്ല ഇന്ത്യക്കു സമാനമായി ചൈനയും റെയില്‍വേ വികസനത്തിനായി നേപ്പാളിന് സഹായഹസ്തം നീട്ടിയിട്ടുണ്ട്. ടിബറ്റിലെ ഗ്യുറോണിനെ നേപ്പാളുമായി ബന്ധിപ്പിക്കുന്ന 70 കിലോമീറ്റര്‍ റെയില്‍വേ പദ്ധതിയുടെ സാധ്യതാ പഠനം ചൈന നടത്തിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: