ആലപ്പുഴ: ചെങ്ങന്നൂര്‍ പാണ്ടനാട്ടിലെ പ്രളയദുരിത ബാധിതരായ ആയിരങ്ങള്‍ക്ക് ആശ്വസമാകുകയാണ് ഗുജറാത്ത് സര്‍ക്കാരിന്റെ മൊബൈല്‍ ജലശുദ്ധീകരണ പ്ലാന്റ്. വെള്ളമിറങ്ങിയ പാണ്ടനാട്ടില്‍ ജനങ്ങള്‍ അഭിമൂഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം കുടിവെള്ള ക്ഷാമമാണ്. പ്രധാന പാതയോരങ്ങളില്‍ വല്ലപ്പോഴും മാത്രമാണ് സര്‍ക്കാര്‍ ഏജന്‍സികളുടെ ശുദ്ധജലവിതരണം. സേവാഭാരതി അടക്കമുള്ള സന്നദ്ധസംഘടനകളും ശുദ്ധജലം വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ ഇതൊന്നും ജനങ്ങള്‍ക്ക് മതിയാകില്ല.
ഈ സാഹചര്യത്തിലാണ് മൊബൈല്‍ ശുദ്ധീകരണ പ്ളാന്റ് ഏറെ ആശ്വാസകരമാകുന്നത്. രണ്ടാഴ്ചയോളമായി പാണ്ടനാട് പനയന്നാര്‍കാവ് ദേവീ ക്ഷേത്രത്തിനു സമീപം പ്ലാന്റിന്റെ പ്രവര്‍ത്തനം. കൂറ്റന്‍ ബസിലാണ് പ്ലാന്റ് സജ്ജീകരിച്ചിരിക്കുന്നത്. സിഎസ്ഐആര്‍ വികസിപ്പിച്ച പ്ലാന്റില്‍ ഏത് മലിനജലവും മണിക്കൂറില്‍ മൂവായിരം ലിറ്റര്‍ ശുചീകരിക്കും. അതായത് ദിവസം അമ്പതിനായിരത്തോളം ലിറ്റര്‍ വെള്ളമാണ് പ്ലാന്റില്‍ ശുദ്ധീകരിക്കുന്നത്.
ഈ വെള്ളമാണ് കിണറുകളും, ശുദ്ധജലസ്രോതസ്സുകളും മലിനമായ പാണ്ടനാടിന്റെ ജീവന് നിലനിര്‍ത്തുന്നത്. സഞ്ജയ് ഡി. പട്ടേല്‍ എന്ന ശാസ്ത്രജ്ഞന്റെ നേതൃത്വത്തില്‍ ഏഴോളം പേരാണ് സേവനം ചെയ്യുന്നത്.
ഭാരതത്തില്‍ തന്നെ ഇത്തരത്തില്‍ വിപുലമായ രീതിയില്‍ മലിനജലം ശുദ്ധീകരിക്കുന്ന പ്ലാന്റ് അപൂര്‍വമാണ്. കേരളത്തെ മഹാപ്രളയം വിഴുങ്ങിയ ആദ്യ ദിവസങ്ങളില്‍ തന്നെ കേന്ദ്രസര്‍ക്കാരും, ഗുജറാത്ത് സര്‍ക്കാരും പ്രത്യേക പരിഗണന നല്‍കിയാണ് മൊബൈല്‍ പ്ലാന്റ് ഇങ്ങോട്ടേക്ക് അയച്ചത്.
കുടിക്കാന്‍ ഒരിറ്റ് വെള്ളത്തിനായി വലഞ്ഞ ആയിരങ്ങള്‍ക്ക് ജീവജലം നല്കാന് അത്യദ്ധ്വാനം നടത്തുകയാണ് സഞ്ജയ് പാട്ടിലിന്റെ നേതൃത്വത്തിലുള്ള ജീവനക്കാര്‍. ഇവരെ ഇതുവരെ സര്‍ക്കാര്‍ ഏജന്‍സികളോ, തദ്ദേശസ്ഥാപനങ്ങളോ തിരിഞ്ഞു നോക്കിയിട്ടില്ലെന്നതാണ് വിരോധാഭാസം.
പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: