മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള പതിനാറ് അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ കോഹ്ലിക്ക് സെലക്ടര്‍മാര്‍ വിശ്രമം നല്കി. നിലവിലെ ഉപനായകനായ രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കി. ഓപ്പണര്‍ ശിഖര്‍ ധവാനാണ് ഉപനായകന്‍.
സണ്‍റൈസേഴ്സ് ഹൈദരാബാദ് ബൗളര്‍ ഖലീല്‍ അഹമ്മദിനെ ടീമിലുള്‍പ്പെടുത്തി. ഇതാദ്യമായാണ് ഖലീന്‍ ഇന്ത്യന്‍ ടീമിലെത്തുന്നത്. അതേസമയം ചെന്നൈ സൂപ്പര്‍ കിങ്സ് ഓള് റൗണ്ടര്‍ സുരേഷ് റെയ്നയെ ഒഴിവാക്കി. പകരം കേദാര്‍ ജാദവിന് അവസരം നല്കി. ഫിറ്റ്നസ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്ന് ഒഴിവാക്കിയ അമ്പാട്ടി റായ്ഡുവിനെ ടീമിലുള്‍പ്പെടുത്തി.
യുഎഇ യില്‍ ഈ മാസം പതിനഞ്ച് മുതല്‍ 28 വരെയാണ് ഏഷ്യാകപ്പ്. ദുബായിയിലും അബുദാബിയിലുമായി മത്സരങ്ങള്‍ അരങ്ങേറും. ഉദ്ഘാടന മത്സരത്തില്‍ 15 ന് ബംഗ്ലാദേശും ശ്രീലങ്കയും ഏറ്റുമുട്ടും. നിലവിലെ ജേതാക്കളായ ഇന്ത്യ ആദ്യ മത്സരത്തില്‍ 18 ന് യോഗ്യത ടൂര്‍ണമെന്റിലെ ജേതാക്കളെ നേരിടും. യുഎഇ, സിങ്കപ്പൂര്‍, ഒമാന്‍ നേപ്പാള്‍, മലേഷ്യ, ഹോങ്കോങ് എന്നീ ടീമുകളാണ് യോഗ്യതാ ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്.
രണ്ടാം മത്സരത്തില്‍ ഇന്ത്യ പരമ്പരാഗത വൈരികളായ പാക്കിസ്ഥാനുമായി 19 ന് മാറ്റുരയ്ക്കും.രണ്ട് ഗ്രൂപ്പുകളിലായാണ് ടീമുകള്‍ മത്സരിക്കുന്നത്. ഇന്ത്യ ഗ്രൂപ്പ് എ യിലാണ്.
പാക്കിസ്ഥാനും യോഗ്യത റൗണ്ടിലെ വിജയികളുമാണ് മറ്റ് ടീമുകള്‍. ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് ടീമുകള്‍ മത്സരിക്കും. ഓരോ ഗ്രൂപ്പിലെയും ഒന്നും രണ്ടും സ്ഥാനക്കാര്‍ അടുത്ത റൗണ്ടില്‍ കടക്കും. 28 നാണ് കലാശപ്പോരാട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: